ന്യൂഡെൽഹി: അധോലോക കുറ്റവാളി ഛോട്ടാ രാജൻ കോവിഡ് മുക്‌തനായി ആശുപത്രി വിട്ടു. തിഹാർ ജയിലിൽ വെച്ച് കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്ന് ഏപ്രിൽ 26നാണ് ഛോട്ടാ രാജനെ ഡെൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഛോട്ടാ രാജൻ കോവിഡ് ബാധിച്ച് മരിച്ചു എന്ന റിപ്പോർട്ടുകൾ ദിവസങ്ങൾക്ക് മുൻപ് പ്രചരിച്ചിരുന്നു. പിന്നീട് ഇത് എയിംസ് അധികൃതർ തന്നെ തള്ളി. മരിച്ചിട്ടില്ലെന്നും രാജൻ അതീവ ഗുരുതരാവസ്‌ഥയിൽ തുടരുകയാണെന്നും അധികൃതർ വ്യക്‌തമാക്കിയിരുന്നു. എയിംസിൽ ഛോട്ടാ രാജനു കോവിഡ് ചികിൽസ നൽകിയതുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങൾ ഉയർന്നിരുന്നു. എയിംസിലെ മറ്റു രോഗികൾക്ക് ലഭിക്കാത്ത സൗകര്യങ്ങൾ രാജ്യാന്തര കുറ്റവാളിയായ ചോട്ടാ രാജനു നൽകി എന്ന ആരോപണം ഏറെ ചർച്ചയായിരുന്നു.
മുംബൈ അധോലോകത്തിലെ ഏറ്റവും പ്രധാനിയായിരുന്നു ഛോട്ടാ രാജൻ. 2017ൽ മാലിയിൽ നിന്ന് ഇദ്ദേഹത്തെ ഇന്ത്യയിലേക്ക് നാടുകടത്തിയിരുന്നു. മുംബൈയിൽ ഏകദേശം 70ലധികം കേസുകൾ ഛോട്ടാ രാജന് എതിരെയുണ്ട്. എല്ലാ കേസുകളും സിബിഐക്ക് കൈമാറുകയും വിചാരണക്കായി പ്രത്യേക കോടതി രൂപീകരിക്കുകയും ചെയ്‌തിരുന്നു.
Read also: കോവിഡ്; ബ്രിട്ടന്റെ ക്ഷണം നിരസിച്ച് മോദി; ജി7 ഉച്ചകോടിയിൽ പങ്കെടുക്കില്ല