റിയോ ഡി ജനീറോ: ബ്രസീലിൽ കറുത്ത വർഗക്കാരുടെ പ്രതിഷേധം ശക്‌തമാവുന്നു. ബ്ളാക്ക് ബ്രസീലിയൻസിന് എതിരെ ഭരണകൂടം കൊടിയപീഡനങ്ങൾ നടത്തുകയാണെന്നും കറുത്ത വർഗക്കാരുടെ വംശഹത്യയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും ആരോപിച്ചാണ് പ്രതിഷേധക്കാർ തെരുവിലിറങ്ങിയത്.
അടിമത്ത നിരോധനത്തിന്റെ വാർഷികം ആഘോഷിക്കുന്നത് തെറ്റായ ദിവസമാണെന്നും പ്രതിഷേധക്കാർ വാദിക്കുന്നു. ബ്രസീൽ സർക്കാർ ഔദ്യോഗിക രേഖകൾ പ്രകാരം ഇസബെല്ല രാജകുമാരി ഒപ്പിട്ട അടിമത്ത നിരോധന കരാർ 1888ന്റെ ഓർമ ദിനമായാണ്ഇത് ആഘോഷിക്കുന്നത്.
എന്നാൽ കറുത്ത വർഗക്കാരുടെ പോരാളിയും അടിമത്തിനും വർഗീയതക്കുമെതിരെ പ്രതികരിച്ചതിന് കൊലചെയ്യപ്പെട്ട സുമ്പി എന്ന നേതാവിനെ വധിച്ച ദിവസമായ നവംബർ 20നാണ് ബ്ളാക്ക് ബ്രസീലിയൻസ് അടിമത്ത നിരോധന ദിനമായി ആഘോഷിക്കുന്നത്. സർക്കാർ രേഖകൾ തെറ്റാണെന്നും സുമ്പിയുടെ ചരമദിനത്തിലാണ് അടിമത്ത നിരോധന ദിനം ആഘോഷിക്കേണ്ടതെന്നും പ്രതിഷേധക്കാർ വാദിക്കുന്നു.
ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് റിയോ ഡി ജനീറോ തെരുവുകളിലേക്കിറങ്ങിയത്. പോലീസ് പീഡനങ്ങളിലൂടെ കറുത്ത വർഗക്കാരെ പ്രസിഡണ്ട് വംശഹത്യ ചെയ്യുകയാണെന്നും സമരക്കാർ മുദ്രാവാക്യമുയർത്തി. 28 ബ്ളാക്ക് ബ്രസീലിയൻസിനെയാണ് കഴിഞ്ഞയാഴ്‌ച റിയോ ഡി ജനീറോവിലെ ഒരു ചേരിയിൽ പോലീസ് വെടിവെച്ചു കൊന്നത്. അതിന് ശേഷമാണ് പ്രതിഷേധം ശക്‌തമായത്‍.
Read Also: മൂന്നാറിലെ സിഎസ്ഐ സഭയുടെ ധ്യാനം; പരാതിപ്പെട്ട വിശ്വാസികൾക്ക് വധ ഭീഷണി