പനാജി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ ആദ്യജയത്തിനായി കേരള ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് കളത്തിൽ. നോർത്ത് ഈസ്‌റ്റ് യുണൈറ്റഡാണ് എതിരാളി. വ്യാഴാഴ്‌ച രാത്രി 7.30നാണ് മൽസരം. ആദ്യകളിയിൽ കരുത്തരായ എടികെ മോഹൻബഗാനോട് 4-2ന് കീഴടങ്ങിയതിന്റെ ക്ഷീണത്തിലാണ് കേരള ടീം. ആദ്യപകുതിയിലെ പ്രതിരോധ പാളിച്ചകളാണ് ടീമിന് തിരിച്ചടിയായത്. രണ്ടാം മൽസരത്തിനിറങ്ങുമ്പോൾ പ്രതിരോധം ശക്‌തിപ്പെടുത്താനാകും പരിശീലകൻ ഇവാൻ വുകോമാനോവിച്ചിന്റെ ശ്രമം.
സെൻട്രൽ ഡിഫൻസിൽ ക്രൊയേഷ്യക്കാരൻ മാർക്കോ ലെസ്‌കോവിച്ചിനൊപ്പം ബോസ്‌നിയൻ താരം എനെസ് സിപോവിച്ചിനേയും കളിപ്പിക്കാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ, മുന്നേറ്റത്തിൽ ഒരു വിദേശ സ്ട്രൈക്കർ മാത്രമാകും. മധ്യനിരയിൽ യുറുഗ്വായ് താരം അഡ്രിയൻ ലൂണയുടെ മികച്ച പ്രകടനം ടീമിന് ആത്‌മവിശ്വാസം പകരുന്നുണ്ട്. യുവതാരം സഹൽ അബ്‌ദുൾ സമദ് ഗോൾ കണ്ടെത്തിയതും പ്രതീക്ഷ നൽകുന്നു.
മറുവശത്ത് നോർത്ത് ഈസ്‌റ്റ് യുണൈറ്റഡ് ആദ്യകളിയിൽ മുൻ ചാമ്പ്യൻമാരായ ബെംഗളൂരു എഫ്‌സിയോട് 4-2ന് തോറ്റിരുന്നു. ദെഷാം ബ്രൗൺ-വിപി സുഹൈർ-മാത്യു കൗറെർ ത്രയം അപകടകരമാണ്. ഇവരെ പിടിച്ചു നിർത്തുകയാവും കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. കേരളത്തെ പോലെ തന്നെ ഏറെ ആരാധകരുള്ള സംഘമായിട്ട് കൂടി അർഹിച്ച റിസൾട്ട് ഇതുവരെയും ടൂർണമെന്റിൽ ലഭിക്കാത്ത ടീമുകളിൽ ഒന്ന് കൂടിയാണ് നോർത്ത് ഈസ്‌റ്റ് യുണൈറ്റഡ്.
Read Also: ‘മരക്കാര്‍’ റിലീസ് 3300 സ്‍ക്രീനുകളിൽ; ആവേശത്തിൽ ആരാധകർ