ന്യൂഡെൽഹി: രാജ്യത്ത് സ്വകാര്യ ക്രിപ്റ്റോ കറൻസികൾ നിരോധിക്കുന്നത് സംബന്ധിച്ച ബില്ല് നവംബർ 29ന് ആരംഭിക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കും. ചില ഭേദഗതികളോടെയാകും ‘ക്രിപ്റ്റോ കറൻസി ആൻഡ് റെഗുലേഷൻ ഓഫ് ഒഫിഷ്യൽ ഡിജറ്റൽ കറൻസി ബില്ല്’ അവതരിപ്പിക്കുക. 29 ബില്ലുകളാണ് ശീതകാല സമ്മേളനത്തിൽ പരിഗണനക്ക് വരുന്നത്.
സ്വകാര്യ ക്രിപ്റ്റോ കറൻസികൾ നിരോധിക്കുന്നതോടൊപ്പം ബില്ലിൽ കൂടുതൽ മാറ്റങ്ങൾ വരുത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. റിസർവ് ബാങ്ക് പുറത്തിറക്കുന്ന ഔദ്യോഗിക ഡിജിറ്റൽ കറൻസി സംബന്ധിച്ചും വിശദമായ ചട്ടക്കൂട് ബില്ലിലുണ്ടാകും. ബില്ല് അവതരിപ്പിക്കുമെന്ന റിപ്പോർട് പുറത്തു വന്നതോടെ പ്രധാന ക്രിപ്റ്റോ കറൻസികളുടെ മൂല്യം 15 ശതമാനത്തിലേറെ ഇടിഞ്ഞു.
ബിറ്റ്‌കോയിൻ 18.53 ശതമാനവും, ഈഥേറിയം 15.58 ശതമാനവും ടെതർ 18.29 ശതമാനവുമാണ് താഴെപോയത്. ക്രിപ്റ്റോ കറൻസിയുമായി ബന്ധപ്പെട്ടു നടന്ന ആദ്യ പാർലമെന്ററി സമിതി യോഗം കഴിഞ്ഞ് ഒരാഴ്‌ചക്ക് ശേഷമാണ് ഇതുസംബന്ധിച്ച ബിൽ പരിഗണനക്ക് വരുന്നത്. ക്രിപ്റ്റോ കറൻസി നിരോധിക്കാനാവില്ലെന്നും നിയന്ത്രിക്കുകയാണ് വേണ്ടതെന്നും യോഗത്തിൽ ഈ രംഗത്തെ വിദഗ്‌ധർ അഭിപ്രായപ്പെട്ടിരുന്നു.
Read Also: ശബരിമല തീർഥാടനം; പുരോഗതി വിലയിരുത്താൻ ദേവസ്വം മന്ത്രി ഇന്ന് പമ്പയിലെത്തും