ബേക്കൽ: പള്ളിക്കര കടപ്പുറത്ത് വീണ്ടും മൽസ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം. കോട്ടിക്കുളം കടപ്പുറത്തെ ഉമേഷ് സ്വാമിക്കുട്ടി (47), പ്രകാശ് ഗോപാലൻ (46), രാജൻ (41), രവീന്ദ്രൻ (47) എന്നിവരെ പരിക്കുകളോടെ ഉദുമയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ തീരദേശ പോലീസ് സ്‌റ്റേഷനിലെ സിവിൽ പോലീസ് ഓഫിസർ കെ രമേശനും പരിക്കേറ്റിട്ടുണ്ട്.
ഇന്നലെ രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. മൽസ്യബന്ധനത്തിന് പോയ ഫൈബർ ബോട്ട് തിരയിൽ പെട്ട് മറിയുകയായിരുന്നു. തൊഴിലാളികൾ നീന്തി രക്ഷപെട്ടു. കരയിൽ നിന്ന് അൽപദൂരം പിന്നിട്ടപ്പോൾ തന്നെ കടൽക്ഷോഭം രൂക്ഷമായതാണ് അപകടത്തിന് കാരണം. വലയും ബോട്ട് എഞ്ചിനും കേടായി. നീന്തി രക്ഷപെട്ട തൊഴിലാളികളെ കരയിലുണ്ടായിരുന്ന മൽസ്യ തൊഴിലാളികളും പോലീസും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.
കഴിഞ്ഞ രണ്ടാഴ്‌ചക്കുള്ളിൽ ഇത് മൂന്നാമത്തെ ബോട്ടപകടമാണ് പള്ളിക്കരയിൽ ഉണ്ടായത്. കഴിഞ്ഞ അഞ്ചിന് ബേക്കലത്തും 12ന് കിഴലൂരിലുമായി തോണി അപകടം സംഭവിച്ചിരുന്നു.
Also Read: കണ്ണൂര്‍ ജയിലിലും ഫോൺവിളികൾ; ഫോണുകളും പവര്‍ ബാങ്കുകളും പിടിച്ചെടുത്തു