കണ്ണൂർ: മൂന്നുമാസത്തെ ഇടവേളയ്‌ക്ക് ശേഷം പറശിനിക്കടവില്‍ ബോട്ട് സവാരി പുനഃരാരംഭിച്ചു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച ഉല്ലാസബോട്ട് സര്‍വീസാണ് വീണ്ടും ആരംഭിച്ചത്. മലനാട് നോര്‍ത്ത് മലബാര്‍ റിവര്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച പറശ്ശിനിക്കടവ് ബോട്ട് ടെര്‍മിനല്‍ കേന്ദ്രീകരിച്ചാണ് സര്‍വീസ്.
മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് വിനോദ സഞ്ചാര യാത്ര പുനരാരംഭിക്കുന്നത്. അതേസമയം ജല ഗതാഗത വകുപ്പിന്റെ 10 പേര്‍ക്ക് സഞ്ചരിക്കാവുന്ന വാട്ടര്‍ ടാക്‌സികള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതി ലഭിച്ചിട്ടില്ല.
കോവിഡ് മാനദണ്ഡം പാലിച്ച് രാവിലെ 6.30നാണ് ബോട്ട് സര്‍വീസ് ആരംഭിക്കുക. വിനോദ സഞ്ചാരികള്‍ക്കും തദ്ദേശീയര്‍ക്കും പുഴയുടെ സൗന്ദര്യം ആസ്വദിക്കുന്നതിന് ചുരുങ്ങിയ നിരക്കിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്.
അരമണിക്കൂര്‍ വീതമുള്ള ഉല്ലാസ യാത്രയാണ് ആദ്യഘട്ടത്തില്‍ നടത്തുക. 20 രൂപയാണ് ഇതിന്റെ നിരക്ക്. രാവിലെ 9.30 വരെ ആറോളം ഉല്ലാസ യാത്രാ സര്‍വീസാണ് നടത്തുന്നത്. തുടര്‍ന്ന് വളപട്ടണം- മാട്ടൂല്‍ സര്‍വീസ്. 9.30ന് പറശിനിയില്‍ നിന്ന് തുടങ്ങി വളപട്ടണം വഴി മാട്ടൂലില്‍ എത്തിച്ചേരുന്ന സര്‍വീസിന് 30 രൂപയാണ് ഈടാക്കുന്നത്. അതേസമയം രണ്ട് മണി മുതല്‍ ആരംഭിക്കുന്ന സര്‍വീസ് പറശ്ശിനിക്കടവ് മുതല്‍ വളപട്ടണം വരെ മാത്രമായി ചുരുക്കി.
75 പേര്‍ക്ക് സഞ്ചരിക്കാവുന്ന ബോട്ടിൽ കോവിഡ് മാനദണ്ഡം പാലിച്ച് 40 പേര്‍ക്കാണ് ബുക്ക് ചെയ്യാൻ കഴിയുക. മണിക്കൂറിന് 2000 രൂപയാണ് ഇതിനായി ഈടാക്കുന്നത്.
Malabar News: കോഴിക്കോട്ടെ കെഎസ്ആര്‍ടിസി കോംപ്ളക്‌സ് മറ്റന്നാൾ തുറക്കും