ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ പ്രയാഗ് രാജില്‍ ഗംഗാനദിയിൽ വീണ്ടും മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്ന നിലയില്‍. കാലവര്‍ഷം ശക്‌തി പ്രാപിക്കുകയും ജലനിരപ്പ് ഉയരുകയും മണല്‍തിട്ടകള്‍ തകരുകയും ചെയ്‌തതോടെയാണ് ഗംഗയിൽ വീണ്ടും മൃതദേഹങ്ങൾ ഒഴുകാൻ തുടങ്ങിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇത്തരത്തില്‍ ഒഴുകിയെത്തിയ 40 മൃതദേഹങ്ങള്‍ സംസ്‌കരിച്ചതായി പ്രാദേശിക ഭരണകൂടം അറിയിച്ചു.
കോവിഡ് രോഗികളുടേതെന്ന് സംശയിക്കുന്ന മൃതദേഹങ്ങളടക്കമാണ് ഗംഗാ നദിയില്‍ ഒഴുകി നടക്കുന്ന നിലയില്‍ കണ്ടെത്തിയത്. എന്‍ഡിടിവി, ന്യൂസ് 18 അടക്കമുള്ള മാദ്ധ്യമങ്ങളാണ് റിപ്പോർട് നൽകിയിരിക്കുന്നത്.
അധികൃതര്‍ മൃതദേഹങ്ങള്‍ നദിയില്‍ നിന്ന് പുറത്തെടുക്കുന്നത് കഴിഞ്ഞ രണ്ട് ദിവസമായി പ്രയാഗ് രാജിലെ വിവിധ ഇടങ്ങളില്‍ നിന്ന് പ്രാദേശിക മാദ്ധ്യമ പ്രവര്‍ത്തകര്‍ ചിത്രീകരിച്ച വീഡിയോകളിലും ചിത്രങ്ങളിലും കാണാം. നദീതീരത്ത് കുടുങ്ങിയ മൃതദേഹം കയ്യുറ ധരിച്ച പ്രവര്‍ത്തകര്‍ പുറത്തെടുക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു. വായില്‍ ടൂബ് ഘടിപ്പിച്ച നിലയിലുള്ള ഒരു മൃതദേഹവും കണ്ടെത്തിയിരുന്നു. പ്രയാഗ് രാജ് മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്നുള്ള സംഘമാണ് മൃതദേഹം പുറത്തെടുത്തത്.
എല്ലാ മൃതദേഹങ്ങളും സംസ്‌കരിക്കുകയും ആചാരങ്ങൾ പിന്തുടരുകയും ചെയ്‌തുവെന്ന് പ്രയാഗ് രാജ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ സോണല്‍ ഓഫിസര്‍ നിരാജ് കുമാര്‍ സിംഗ് പറഞ്ഞു. മൃതദേഹത്തില്‍ ഒക്‌സിജന്‍ ട്യൂബ് കാണപ്പെട്ടതിനെക്കുറിച്ചുള്ള ചോദ്യത്തിന് മരിച്ചയാള്‍ രോഗിയായിരിക്കാമെന്ന മറുപടിയാണ് നിരാജ് കുമാര്‍ സിംഗ് നൽകിയത്.
Most Read: കൊവാക്‌സിൻ വാങ്ങാൻ ബ്രസീൽ പണം മുടക്കിയിട്ടില്ല; ബൊൽസനാരോ