മുംബൈ: ഭീമ കൊറേഗാവ് കേസില്‍ അറസ്‌റ്റിലായ മലയാളിയും ഡെല്‍ഹി യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രഫസറുമായ ഹാനി ബാബുവിനെ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലേക്ക് മാറ്റാന്‍ ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്. കുടുംബം സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കവേയാണ് നിര്‍ദ്ദേശം.
കുടുംബത്തിന്റെ ആഗ്രഹ പ്രകാരമുള്ള ആശുപത്രിയില്‍ ചികിൽസ നടക്കട്ടെയെന്ന് ബോംബെ ഹൈക്കോടതി നിരീക്ഷിച്ചു. ചികിൽസാ ചെലവ് വഹിക്കാന്‍ കുടുംബം തയാറായതും കണക്കിലെടുത്തു. നിലവില്‍ മുംബൈയിലെ ജിടി ആശുപത്രിയില്‍ ചികിൽസയിലാണ് ഹാനി ബാബു.
മഹാരാഷ്‌ട്രയിലെ തലോജാ സെന്‍ട്രല്‍ ജയിലില്‍ വിചാരണ തടവുകാരനായി കഴിയവെയാണ് ഹാനി ബാബുവിന് കോവിഡ് സ്‌ഥിരീകരിച്ചത്. കണ്ണില്‍ അണുബാധ ഏറ്റതിനാല്‍ നേരത്തെ തന്നെ ഹാനി ബാബു ചികിൽസയിലായിരുന്നു. കോവിഡ് ബാധിതനായ ഹാനി ബാബുവിന് ബ്ളാക്ക് ഫംഗസ് രോഗവും പിടിപ്പെട്ടിരുന്നു.
കുടുംബമായിരുന്നു ആദ്യം വാര്‍ത്ത പുറത്തുവിട്ടത്. ഒരു കണ്ണിന്റെ കാഴ്‌ച പൂര്‍ണമായി നഷ്‌ടപ്പെടാന്‍ സാധ്യതയുണ്ടെന്നും മറ്റു ശരീരഭാഗങ്ങളിലേക്ക് പടര്‍ന്നു കൊണ്ടിരിക്കുന്ന അണുബാധ തലച്ചോറിലേക്ക് പടരാനും അദ്ദേഹത്തിന്റെ ജീവന്‍ തന്നെ അപകടത്തിലാക്കാനും സാധ്യതയുണ്ടെന്നും ഭാര്യ അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈ 28നാണ് ഹാനി ബാബുവിനെ എന്‍ഐഎ അറസ്‌റ്റ് ചെയ്‌തത്.