തിരുവനന്തപുരം: രണ്ടാം ഇടതു മുന്നണി സര്‍ക്കാരിന്റെ സത്യപ്രതിജ്‌ഞാ ചടങ്ങ് ബഹിഷ്‌ക്കരിച്ച പ്രതിപക്ഷത്തിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌ക്കരിച്ചത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പുതിയ തുടക്കം ആകുമ്പോള്‍ അവര്‍ ഉണ്ടാകേണ്ടതായിരുന്നു. എല്ലാവരെയും പ്രതീക്ഷിച്ചിരുന്നില്ല. ഒന്ന് രണ്ട് പേര്‍ക്കെങ്കിലും പങ്കെടുക്കാമായിരുന്നു. പ്രതിപക്ഷ സാന്നിധ്യമേ വേണ്ടെന്നത് ഔചിത്യമായില്ല; മുഖ്യമന്ത്രി വിമര്‍ശിച്ചു.
സഭയില്‍ പ്രതിപക്ഷത്തിന് മാന്യമായ സ്‌ഥാനമുണ്ടെന്നും എന്നാല്‍ അവര്‍ക്കത് കാത്ത് സൂക്ഷിക്കാനായില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
അതേസമയം 500 പേരെ വെച്ച് സത്യപ്രതിജ്‌ഞാ ചടങ്ങ് നടത്താന്‍ തീരുമാനിച്ച സംസ്‌ഥാന സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം ചോദിച്ചിരുന്നു. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പിലാക്കുന്ന തിരുവനന്തപുരത്ത് വെച്ച് ഇത്രയും പേരേ ഉൾകൊള്ളിച്ചുകൊണ്ട് നടത്തുന്ന സത്യപ്രതിജ്‌ഞക്ക് എതിരെ സമര്‍പ്പിച്ച ഹരജി പരിഗണിക്കവേയാണ് കോടതി സർക്കാരിനോട് വിശദീകരണം തേടിയത്.
സത്യപ്രതിജ്‌ഞാ ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി കുറക്കുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. എംഎൽഎമാരുടെ ഭാര്യമാർ അടക്കമുള്ള ബന്ധുക്കളെ ചടങ്ങിൽ പങ്കെടുക്കുന്നതിൽ നിന്ന് ഒഴിവാക്കാൻ ശ്രമിക്കണമെന്നും കോവിഡ് ചട്ടങ്ങൾ കർശനമായി പാലിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
Read Also: കോൺഗ്രസ് ആൾക്കൂട്ടമായി, യുഡിഎഫ് തട്ടിക്കൂട്ട് സംവിധാനമായി; പരാജയകാരണം പറഞ്ഞ് കെഎസ്‍യു പ്രസിഡണ്ട്