ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വാക്‌സിൻ ബൂസ്‌റ്റർ ഡോസാണോ അതോ അധിക ഡോസാണോ നൽകേണ്ടതെന്ന കാര്യത്തിൽ കേന്ദ്രതീരുമാനം ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശം ലഭിച്ചശേഷം. വാക്‌സിനേഷൻ പൂർത്തിയായവർക്ക് പ്രതിരോധശേഷി കുറയുന്നതായി റിപ്പോർട്ടില്ല. കുട്ടികളുടെ വാക്‌സിനേഷൻ സംബന്ധിച്ച സമഗ്ര പദ്ധതി ഉടൻ പുറത്തിറക്കുമെന്നും സർക്കാർ അറിയിച്ചു.
അതേസമയം, ജനിതക ശ്രേണീകരണത്തിന് അയച്ച കൂടുതൽ സാമ്പിളുകളുടെ പരിശോധനാ ഫലം ഇന്ന് വന്നേക്കും. രാജ്യത്ത് ഒമൈക്രോൺ കേസുകൾ 23 ആയതോടെ ബൂസ്‌റ്റർ ഡോസെന്ന ആവശ്യം ശക്‌തമായിരിക്കുകയാണ്. കേരളം, മഹാരാഷ്‌ട്ര, കർണാടക അടക്കമുള്ള സംസ്‌ഥാനങ്ങൾ ആവശ്യം ഉയർത്തിയിട്ടുണ്ട്.
വാക്‌സിൻ ആവശ്യത്തിൽ കൂടുതൽ സ്‌റ്റോക്ക് ഉള്ളതിനാലും പ്രായപൂർത്തിയായവരിൽ പകുതിയിൽ അധികം പേർ വാക്‌സിൻ സ്വീകരിച്ചതിനാലും ബൂസ്‌റ്റർ ഡോസ് വിതരണം അടിയന്തരമായി ആരംഭിക്കണമെന്നാണ് ആവശ്യം. എന്നാൽ, വാക്‌സിനേഷൻ പൂർത്തിയായവർക്ക് പ്രതിരോധശേഷി കുറയുന്നതായി കണ്ടെത്തിയില്ലെന്നും ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശപ്രകാരം മാത്രമേ തീരുമാനം എടുക്കുകയുള്ളൂ എന്ന നിലപാടിലാണ് കേന്ദ്രസർക്കാർ.
Also Read: ‘നടപടിയെടുക്കൂ’; മരിച്ച കർഷകരുടെ കണക്കുകൾ സഭയിൽ നിരത്തി രാഹുൽ ഗാന്ധി