ആലപ്പുഴ: തുറവൂരിൽ അതിർത്തി തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിനിടെ അയൽവാസിയുടെ വെട്ടേറ്റ് 48 കാരൻ മരിച്ചു. തുറവൂർ പുത്തൻതറ കിഴക്കേ നികർത്ത് സോണി ലോറൻസാണ്(48) മരിച്ചത്. ഇന്ന് വൈകിട്ടാണ് സംഭവം. സോണിയും അയൽവാസിയും തമ്മിൽ വഴിയുമായി ബന്ധപ്പെട്ട് നേരത്തെ തർക്കങ്ങൾ ഉണ്ടായിരുന്നു.
ഇന്ന് വൈകിട്ട് സോണിയുടെ വീട്ടിൽ വെച്ച് ഇരുകുടുംബങ്ങളും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് സോണി ലോറൻസിനെ അയൽവാസി മർദ്ദിച്ചിരുന്നു. പിന്നീട് ഉണ്ടായ വാക്കുതർക്കത്തിനിടെ തെങ്ങുകയറാൻ ഉപയോഗിക്കുന്ന കത്തിയെടുത്ത് അയൽവാസി സോണിയെ വെട്ടുകയായിരുന്നു. ഇത് തടയാനെത്തിയ സോണിയുടെ മക്കൾക്കും വെട്ടേറ്റിട്ടുണ്ട്.
ഇവരുടെ നില ഗുരുതരമാണെന്നാണ് വിവരം. വെട്ടേറ്റ സോണിയെ അടുത്തുള്ള തുറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ കുത്തിയതോട് പോലീസ് കേസെടുത്തിട്ടുണ്ട്. മൂന്ന് പേർ സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായെന്നാണ് സൂചന.
Most Read: പഞ്ചസാര കയറ്റുമതിക്ക് സമ്പൂർണ നിരോധനം ഏർപ്പെടുത്തി പാകിസ്‌ഥാൻ