സാവോപോളോ: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് ബ്രസീൽ പ്രസിഡണ്ട് ജെയ്‌ർ ബൊൽസൊനാരോയ്‌ക്ക് എതിരെ നടപടി. സാവോപോളോ സംസ്‌ഥാന അധികൃതർ 552.71 ബ്രസീലിയൻ റീൽ (ഏകദേശം 108 ഡോളർ) ആണ് പിഴ വിധിച്ചിരിക്കുന്നത്. മാസ്‌ക് ധരിക്കാതെ അനുയായികളുടെ വമ്പൻ മോട്ടോർ സൈക്കിൾ റാലി സംഘടിപ്പിച്ചതിന് പിന്നാലെയാണ് പ്രസിഡണ്ടിന് പിഴ വീണത്.
ബൊൽസൊനാരോ, മകൻ ഇക്വാർഡോ ബൊൽസൊനാരോ, അടിസ്‌ഥാന സൗകര്യ വകുപ്പ് മന്ത്രി ടാർസിഷ്യോ ഗോമസ് എന്നിവർക്ക് എതിരെയാണ് നടപടിയെന്ന് സാവോപോളോ സംസ്‌ഥാന അധികൃതർ പറഞ്ഞു.
ആക്‌സലറേറ്റ് ഫോർ ക്രൈസ്‌റ്റ് എന്ന പേരിൽ സാവോപോളോയിൽ സംഘടിപ്പിച്ച റാലിയിൽ ആയിരക്കണക്കിന് ആളുകളാണ് മോട്ടോർ സൈക്കിളുമായി പങ്കെടുത്തത്. നേതൃത്വം നൽകിയ ബൊൽസൊനാരോ മുഖം പൂർണമായും മറക്കാത്ത വിധത്തിലുള്ള ഹെൽമെറ്റ് മാത്രമാണ് ധരിച്ചിരുന്നത്. സാവോപോളോയിൽ നിലവിലുണ്ടായിരുന്ന കോവിഡ് മാനദണ്ഡങ്ങളൊന്നും ബൊൽസൊനാരോ പാലിച്ചിരുന്നില്ല.
അടുത്ത കൊല്ലം നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ വിജയിക്കാനും വീണ്ടും അധികാരത്തിൽ എത്താനുമായി രാജ്യത്ത് അങ്ങോളമിങ്ങോളം ബൊൽസൊനാരോ വമ്പൻ റാലികൾ സംഘടിപ്പിക്കുന്നുണ്ട്. സംസ്‌ഥാനത്ത് നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്ന പക്ഷം പിഴ ഈടാക്കുമെന്ന് സാവോപോളോ ഗവർണറും ബൊൽസൊനാരോയുടെ രാഷ്‌ട്രീയ എതിരാളിയുമായ ജൊവാവോ ഡോറിയ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. കോവിഡ് മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട് മുൻപും ബൊൽസൊനാരോയും ഡോറിയയും തമ്മിൽ കൊമ്പുകോർത്തിട്ടുണ്ട്.
Also Read: അഴുക്കുചാൽ വൃത്തിയാക്കാത്ത കരാറുകാരനെ മാലിന്യത്തിൽ മുക്കി; അതിക്രമം എംഎൽഎയുടെ നേതൃത്വത്തിൽ