മുംബൈ: അഴുക്കുചാൽ വൃത്തിയാക്കാത്ത കരാറുകാരനെ മാലിന്യത്തിൽ മുക്കി ശിവസേന എംഎൽഎ. മുംബൈ കുർളയിലെ സഞ്ജയ് നഗറിലാണ് സംഭവം. മഴയെ തുടർന്ന് അഴുക്കുചാലുകൾ വെള്ളത്തിൽ മുങ്ങിയതോടെയാണ് ശിവസേന എംഎൽഎ ദിലീപ് ലാൻഡെയുടെ നേതൃത്വത്തിൽ അതിക്രമം നടന്നത്. എംഎൽഎയും അനുയായികളും ചേർന്ന് കരാറുകാരനെ അഴുക്കുചാലിൽ ഇരുത്തി തലയിലൂടെ മാലിന്യം നിക്ഷേപിക്കുകയായിരുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മഹാരാഷ്ട്രയിലെ മുംബൈയിൽ കനത്ത മഴ തുടരുകയാണ്. ഇതിനിടെ കുർള സഞ്ജയ് നഗറിലെ അഴുക്കുചാലുകളിൽ മാലിന്യം വന്നടിഞ്ഞ് ഒഴുക്ക് തടസപ്പെടുന്ന സാഹചര്യമുണ്ടായി. തുടർന്ന്, ചാലിൽ കെട്ടിക്കിടന്ന മലിനജലം റോഡിലേക്ക് ഒഴുകിയെത്തി. ഇതിനെതിരെ നാട്ടുകാർ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. തുടർന്ന്, സംഭവ സ്ഥലത്തെത്തിയ എംഎൽഎയും ശിവസേന പ്രവർത്തകരും അഴുക്കുചാൽ വൃത്തിയാക്കാൻ ആരംഭിച്ചു.
ഇതിനിടെ എംഎൽഎ കരാറുകാരനെ വിളിച്ചുവരുത്തുകയും ശിവസേന പ്രവർത്തകർ ഇദ്ദേഹത്തെ അഴുക്കുചാലിൽ ഇരുത്തി തലയിലൂടെ മാലിന്യം നിക്ഷേപിക്കുകയുമായിരുന്നു. ജനങ്ങളുടെ ബുദ്ധിമുട്ട് കരാറുകാരനെ ബോധിപ്പിക്കാൻ വേണ്ടിയാണ് ഇത്തരമൊരു പ്രവർത്തി എന്നായിരുന്നു ശിവസേന പ്രവർത്തകരുടെ ന്യായീകരണം. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെയും ചില മാദ്ധ്യമങ്ങളിലൂടെയും പുറത്തുവന്നതിന് പിന്നാലെ വൻ പ്രതിഷേധമാണ് ഉയരുന്നത്. ശിവസേന പ്രവർത്തകരുടെ ഭാഗത്ത് നിന്ന് മുൻപും ഇത്തരത്തിലുള്ള ക്രൂരതകൾ ഉണ്ടായിട്ടുണ്ട്.
Also Read: ഫ്ളാറ്റ് പീഡനക്കേസ്; പ്രതി മാര്ട്ടിന് ജോസഫിന് മണി ചെയിന്‍ തട്ടിപ്പുമായി ബന്ധം