തിരുവനന്തപുരം: കൈക്കൂലി വാങ്ങിയ തിരുവനന്തപുരം കോട്ടുകാൽ പഞ്ചായത്ത് ഓഫിസ് സെക്ഷൻ ക്ളർക്ക് വിജിലൻസ് പിടിയിൽ. ഹോം സ്‌റ്റേ ലൈസൻസ് പുതുക്കി നൽകുന്നതിന് 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് കോട്ടുകാൽ പഞ്ചായത്ത് ഓഫിസ് സെക്ഷൻ ക്ളർക്ക് എം ശ്രീകുമാർ വിജിലൻസിന്റെ പിടിയിലായത്. ഇദ്ദേഹത്തെ ഇന്ന് വിജിലൻസ് കോടതിയിൽ ഹാജരാക്കും.
വിഴിഞ്ഞം ആഴിമല ഭാഗത്ത് ചന്ദ്രൻ എന്നയാളുടെ ഉടമസ്‌ഥതയിലുള്ള മൂന്ന് നില കെട്ടിടത്തിന്റെ രണ്ടു നിലകൾ വാടകക്ക് എടുത്ത് ഹോം സ്‌റ്റേ തുടങ്ങാൻ കല്ലിയൂർ സ്വദേശിയായ സുരേഷ് കോട്ടുകാൽ പഞ്ചായത്തിൽ നിന്നും 2019ൽ ലൈസൻസ് വാങ്ങിയിരുന്നു. എന്നാൽ കോവിഡ് കാലമായതിനാൽ ഹോം സ്‌റ്റേ ആരംഭിക്കാൻ സാധിച്ചിരുന്നില്ല. തുടർന്ന് ലൈസൻസ് കാലാവധി കഴിഞ്ഞതിനാൽ പുതുക്കുന്നതിനായി കഴിഞ്ഞ വെള്ളിയാഴ്‌ച സുരേഷ് പഞ്ചായത്തിൽ വീണ്ടും അപേക്ഷ നൽകി.
തൊട്ടടുത്ത ദിവസം കെട്ടിടം പരിശോധന നടത്താൻ എത്തിയ എം ശ്രീകുമാർ ലൈസൻസ് പുതുക്കി നൽകുന്നതിന് 25,000 രൂപ ആവശ്യപ്പെടുകയും, ആദ്യ ഗഡുവായി 10,000 രൂപ ഉടൻ നൽകണമെന്നും സുരേഷിനോട് പറഞ്ഞു. തുടർന്ന് സുരേഷ് ഇക്കാര്യം വിജിലൻസിന്റെ തിരുവനന്തപുരം സതേൺ റേഞ്ച് പോലീസ് സൂപ്രണ്ടിനെ അറിയിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ നിർദ്ദേശാനുസരണം വിജിലൻസ് സംഘം ഇന്നലെ ഉച്ചയോടെ കോട്ടുകാൽ പഞ്ചായത്ത് ഓഫിസിന് സമീപം പരാതിക്കാരന്റെ കാറിൽ വെച്ച് 10.000 രൂപയുമായി ശ്രീകുമാറിനെ കൈയോടെ പിടികൂടുകയായിരുന്നു.
Most Read: സ്വകാര്യ ബസ് പണിമുടക്ക് തുടങ്ങി; അധിക സർവീസുമായി കെഎസ്ആർടിസി