കൊച്ചി: ജഡ്‌ജിമാരുടെ പേരിൽ കോഴ വാങ്ങിയ കേസിൽ ഹൈക്കോടതി അഭിഭാഷകൻ സൈബി ജോസിനെതിരെ ഇന്ന് കേസ് രജിസ്‌റ്റർ ചെയ്‌തേക്കും. കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ പ്രാഥമിക റിപ്പോർട്ടിൽ തുടർ നടപടി ആകാം എന്ന നിയമോപദേശമാണ് അഡ്വ. ജനറൽ സംസ്‌ഥാന പോലീസ് മേധാവിക്ക് കൈമാറിയിട്ടുള്ളത്.
എഡിജിപി റാങ്കിൽ കുറയാത്ത ഉന്നത ഉദ്യോഗസ്‌ഥന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചു അന്വേഷണ സംഘം രൂപീകരിക്കാനാണ് സാധ്യത. മൂന്ന് ജഡ്‌ജിമാരുടെ പേരിൽ സൈബി ജോസ് കിടങ്ങൂർ വൻ തോതിൽ പണം കൈപ്പറ്റിയെന്നാണ് കണ്ടെത്തൽ. സൈബി ജോസിന് ബാർ കൗൺസിൽ നോട്ടീസ് നൽകിയിട്ടുണ്ട്. അതേസമയം, കോഴ ആരോപണത്തിൽ പോലീസ് കേസെടുത്താൽ ഹൈക്കോടതി അഡ്വ.അസോസിയേഷൻ പ്രസിഡണ്ട് സ്‌ഥാനത്ത് നിന്ന് സൈബി ജോസ് മാറി നിന്നേക്കും.
ജഡ്‌ജിമാരുടെ പേരിൽ കോഴ വാങ്ങിയ കേസിൽ സൈബി ജോസിനെതിരെ നിലനിൽക്കുന്ന ആരോപണം ഗൗരവമുള്ളതാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. വിഷയത്തിൽ വിശദമായ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു. അഭിഭാഷകൻ അടക്കം 14 പേരുടെ മൊഴികളും രേഖകളും അടക്കമാണ് റിപ്പോർട്. കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് സൈബി ജോസിനെതിരെ കേസെടുക്കേണ്ടതുണ്ടോ എന്ന് ഡിജിപി തീരുമാനിക്കുക.
ഹൈക്കോടതി വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ ആയിരുന്നു പോലീസ് പ്രാഥമിക പരിശോധന നടത്തിയത്. അതിനിടെ, ജഡ്‌ജിക്ക് കൈക്കൂലി നൽകാൻ പണം വെങ്ങിയെന്ന പരാതിയിൽ അന്വേഷണ നേരിടുന്ന അഡ്വ. സൈബി ഹാജരായ രണ്ടു കേസുകളിൽ പ്രതികൾക്ക് ജാമ്യം നൽകിയ ഉത്തരവ് ജസ്‌റ്റിസ് സിയാദ് റഹ്‌മാൻ തിരിച്ചു വിളിച്ചിരുന്നു. ഇരയുടെ ഭാഗം കേൾക്കാതെ പ്രതികൾക്ക് ജാമ്യം നൽകിയതിൽ വീഴ്‌ച പറ്റിയെന്ന് വിലയിരുത്തിയാണ് പ്രതികൾക്ക് അനുകൂലമായി വിധി നേടിയത്.
അനുകൂല വിധി വാങ്ങി നൽകാമെന്ന് ധരിപ്പിച്ചു ജസ്‌റ്റിസ് സിയാദ് റഹ്‌മാൻ അടക്കം മൂന്ന് പേരുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് സൈബി ജോസിന് തിരിച്ചടിയായി ഹൈക്കോടതിയുടെ അസാധാരണ നടപടിയുണ്ടായത്. സൈബി ജോസ് ഹാജരായ രണ്ടു കേസുകളിൽ പത്ത് പ്രതികൾക്ക് ജാമ്യം അനുവദിച്ച രണ്ടു ഉത്തരവുകളാണ് ജസ്‌റ്റിസ് സിയാദ് റഹ്‌മാൻ തിരിച്ചു വിളിച്ചത്.
Most Read: സംസ്‌ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ചു; ഇന്ന് മുതൽ പ്രാബല്യത്തിൽ