പാലക്കാട്: ജില്ലയിലെ മലമ്പുഴയിൽ ചെറാട് മലയിലെ ചെങ്കുത്തായ കൂര്‍മ്പാച്ചി മലയിൽ തിങ്കളാഴ്‌ച ഉച്ചയോടെ കുടുങ്ങിയ യുവാവിന് രക്ഷാസേന ഭക്ഷണവും വെള്ളവും എത്തിച്ചു. മണിക്കൂറുകൾക്കുള്ളിൽ യുവാവിനെ പുറത്ത് എത്തിക്കും. യുവാവിന്റെ വഷളാകാത്ത ആരോഗ്യനില വലിയപ്രതീക്ഷയും ആശ്വാസവുമാണ് നൽകുന്നത്.
ബാബുവിന് അരികിലേക്ക് എത്തിയ 9 പേരടങ്ങുന്ന രക്ഷാസംഘത്തിന് മലയാളിയായ ലഫ്.കേണല്‍ ഹേമന്ദ് രാജാണ് നേതൃത്വം നല്‍കുന്നത്. ബാബുവിന്റെ മാതാവ് റഷീദയും മറ്റുകുടുംബാംഗങ്ങളും മലയടിവാരത്തിൽ തന്നെയുണ്ട്. മലയുടെ താഴെയുള്ള പ്രദേശം മുതൽ ബാബുവിന്റെ 200 മീറ്റർ അരികിൽ വരെ വിവിധ സൈനികസംഘങ്ങളും സുരക്ഷാ സംഘങ്ങളും ഏത് സാഹചര്യവും നേരിടാനായി തമ്പടിച്ചിട്ടുണ്ട്.
തിങ്കളും ചൊവ്വയും പിന്നിട്ട്, കഴിഞ്ഞ 42 മണിക്കൂറുകളായി വെള്ളമോ ഭക്ഷണമോ ഇല്ലാതെ മലയിടുക്കിൽ അപകടം കൂടാതെ പിടിച്ചുനിൽക്കാൻ കഴിഞ്ഞ ബാബു എന്ന 23കാരനായ യുവാവ് അസാമാന്യ ആത്‌മവിശ്വാസത്തിന് ഉടമയാണെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു.
ബെംഗളൂരുവിൽ നിന്നുള്ള സൈനിക സംഘവും ഊട്ടിയിലെ വെല്ലിംഗ്ട്ടണില്‍ നിന്നുള്ള കരസേനാ ദൗത്യസംഘവും ഒന്നിച്ചാണ് രക്ഷാ ദൗത്യത്തിന്റെ വിവിധ ഘട്ടങ്ങളിൽ പങ്കെടുക്കുന്നത്. ഒപ്പം ഫയർഫോഴ്‌സും പോലീസും ദേശീയ ദുരന്ത പ്രതികരണ സേന അംഗങ്ങളും വനം വകുപ്പ് ഉദ്യോഗസ്‌ഥരും ദൗത്യത്തിൽ കൂടെയുണ്ട്.
മലയിടുക്കിൽ കുടുങ്ങിയ ബാബു തന്നെയാണ് തന്റെ മൊബൈലിൽ നിന്ന് ഫയർ ഫോഴ്‌സിനെയും സുഹൃത്തുക്കളെയും വിളിച്ചറിയിച്ചത്. ഈ മൊബൈൽ ഏഴാം തിയതി രാത്രിയോടെ ഓഫാകുകയും ചെയ്‌തു. അപൂർവമായി മാത്രമാണ് ഈ മലയിടുക്കിൽ മൊബൈൽ റേഞ്ച് ലഭ്യമാകുക. സാധാരണ നിലയിൽ പരിസരത്ത് മൊബൈൽ സിഗ്‌നൽ വീക്കാണ്. സൈനികരും മറ്റുസുരക്ഷാ പ്രവർത്തകരും വിവരങ്ങൾ കൈമാറാൻ വാക്കിടോക്കിയാണ് പ്രധാനമായും ആശ്രയിക്കുന്നത്.
പരിസര പ്രദേശത്തുകാരനായ ഈ യുവാവ് തന്റെ സുഹൃത്തുക്കൾക്കൊപ്പം ട്രക്കിങ്ങിന് പോയപ്പോഴാണ് മലയിടുക്കിൽ കുടുങ്ങിയത്. ഫെബ്രുവരി 7ന് തിങ്കളാഴ്‌ച ഉച്ചയോടെയാണ് സുഹൃത്ത് സംഘം മലകയറിയത്. ട്രക്കിങ്ങിന് ആവശ്യമായ സുരക്ഷാ ഉപകരണങ്ങളോ വനപാലകരുടെ അനുമതിയോ ഇല്ലാതെ നടത്തിയ അതിസാഹസിക യാത്രയിലാണ് ബാബു എന്ന യുവാവ് മലയിടുക്കിൽ കുടുങ്ങിപോയത്.
സാഹസിക സൈനികർ പോലും എത്തിപ്പെടാൻ ബുദ്ധിമുട്ടുന്ന ഈ മലമുകളിലേക്ക് ബാബു എങ്ങനെയെത്തി എന്നത്, ബാബു വിശദീകരിക്കുന്നത് വരെ ദുരൂഹമായി തുടരും. ബാബുവിന് ഒപ്പം പോയ സുഹൃത്തുക്കൾ ഈ മലയിലേക്ക് പോയിട്ടില്ല. അവർ ക്ഷീണമായതിനാൽ തിരികെ പോരുകയായിരുന്നു. എന്നാൽ, ബാബു മലകയറ്റം വെല്ലുവിളിയായി ഏറ്റെടുത്ത് ഒറ്റക്ക് മുന്നോട്ടുപോയി.
എങ്ങനെയോ ചെറാട് മലകയറിയ ബാബു കാൽ വഴുതിയാണ് മലയിലെ ചെങ്കുത്തായ കൂര്‍മ്പാച്ചി ഗർത്തത്തിലേക്ക് വീണത് എന്ന് അനുമാനിക്കുന്നു. ബാബു തന്റെ മൊബൈലിലെ ചാർജ് തീർന്ന് ഓഫാകുന്നതിന് മുൻപ് അയച്ച ചിത്രത്തിൽ കാലിൽ മുറിവേറ്റ ഭാഗം ഉണ്ടായിരുന്നു. ഇതിന് മുൻപും ബാബു ഈ മലകയറിയിട്ടുണ്ട് എന്നാണ് പരിസര വാസികൾ പറയുന്നത്. നിരോധിത മേഖലയായ കൂര്‍മ്പാച്ചി മല ഉൾപ്പെടുന്ന മേഖല, പ്രദേശത്തെ യുവാക്കളുടെ സാഹസിക കേന്ദ്രമാണെന്നാണ് അറിയാൻ കഴിയുന്നത്.
ഈ മലയിടുക്കിലേക്ക് എത്തിച്ചേരുക എന്നത് സാധാരണ നിലയിൽ സാധ്യമല്ല. അത്രക്കധികം ചെങ്കുത്തായ ഇടുങ്ങിയ ഗർത്തമാണിത്. മലയുടെ മുകളിൽ നിന്നോ താഴെനിന്നോ കുപ്പികൾ എറിഞ്ഞുനൽകിയോ പൈപ്പ് ചുരുൾ എത്തിച്ചോ പോലും വെള്ളമെത്തിക്കാൻ സാധിക്കാത്ത നിലയിലുള്ള അവസ്‌ഥയാണ് ഈ മലയിടുക്കിൽ. സൈനികരും വിവിധ സുരക്ഷാ സേനാംഗങ്ങളും ഇന്നലെ രാവിലെ മുതൽ ഭക്ഷണമോ വെള്ളമോ എത്തിക്കാൻ ശ്രമം നടത്തിയിരുന്നു.
എന്നാൽ, അത് അസാധ്യമായ നിലയിൽ എത്തിയപ്പോഴാണ് സിയാച്ചിൻ മലനിരകളിൽ പോലും രക്ഷാപ്രവർത്തനം നടത്തി പരിജ്‌ഞാനം നേടിയ രണ്ടുസംഘം സൈനികർ ഇന്നലെ അർദ്ധരാത്രിയോടെ സ്‌ഥലത്ത് എത്തിയത്. ഇവരാണ് ഇപ്പോൾ രക്ഷാദൗത്യത്തിന്റെ കടിഞ്ഞാൺ കയ്യാളുന്നത്. ഉച്ചക്ക് മുൻപ് രക്ഷാദൗത്യം പൂർത്തീകരിക്കാൻ കഴിയുമെന്നാണ് സൈന്യത്തിന്റെ ഉറച്ച വിശ്വാസം.
Related: ബാബു എന്ന 23കാരൻ മലയിടുക്കിൽ കുടുങ്ങിയതുമായി ബന്ധപ്പട്ട മറ്റുവാർത്തകൾ ഈ ലിങ്കിൽ വായിക്കാം