തിരുവനന്തപുരം: ബഫർ സോൺ വിഷയത്തില്‍ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രിക്ക് സംസ്‌ഥാന വനംമന്ത്രി എകെ ശശീന്ദ്രൻ കത്തയച്ചു. ഒരു കിലോ മീറ്റർ പരിധി നിശ്‌ചയിച്ചതിനെതിരെ നിയമനിർമാണം നടത്തണം. ജനവാസ മേഖല ബഫര്‍ സോണില്‍ നിന്ന് ഒഴിവാക്കണം. വന്യജീവി സങ്കേതങ്ങളേയും ദേശീയോദ്യാനങ്ങളേയും പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സംരക്ഷിത വനമേഖലക്ക് ചുറ്റുമുള്ള ഒരു കിലോ മീറ്റര്‍ ബഫര്‍ സോൺ ആക്കുന്നതിനെതിരെ ഇടപെടലുണ്ടായില്ലെന്ന് ആക്ഷേപിച്ച് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ രാഹുൽ ഗാന്ധിയുടെ ഓഫിസ് അടിച്ച് തകര്‍ത്തതിന് പിന്നാലെ ബഫര്‍ സോൺ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയും വനംമന്ത്രിയും നിയമവിദഗ്‌ധരും വ്യാഴാഴ്‌ച ചേരുന്ന യോഗത്തിൽ പങ്കെടുക്കും.
സുപ്രീം കോടതി വിധി നടപ്പാക്കുമ്പോഴുണ്ടാകുന്ന പ്രതിസന്ധികളും ഒഴിവാക്കേണ്ട പ്രദേശങ്ങളുടെ വിശാദംശങ്ങളും വിശദമായ ചര്‍ച്ച ചെയ്യാനാണ് മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചത്. വനംമേധാവിയുടെ നേതൃത്വത്തിൽ വനം റവന്യൂ തദ്ദേശ ഭരണ വകുപ്പുകൾ സംയുക്‌തമായി ഇതു സംബന്ധിച്ച സർവേയും പഠനവും നടത്തുന്നുണ്ട്. മൂന്ന് മാസത്തിനകം പ്രദേശങ്ങളെ ഇനം തിരിച്ച് റിപ്പോർട് തയ്യാറാക്കി സമര്‍പ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ജനവാസമേഖലകളെ പൂർണമായി ഒഴിവാക്കുമ്പോൾ എടുക്കേണ്ട നിയമപരവും നയപരവുമായ പ്രതിസന്ധികൾ വിശദമായി ചര്‍ച്ച ചെയ്യുമെന്നാണ് വിവരം.
Most Read: നായയുടെ ‘ഹാപ്പി ബെർത്ത്‌ഡേ’; 100 കിലോയുടെ കേക്ക് മുറിച്ച് ആഘോഷം