തൃശൂര്‍ : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ബുറെവി ചുഴലിക്കാറ്റ് ഇന്ന് കേരള തീരത്ത് ശക്‌തമാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ജില്ലയുടെ തീരപ്രദേശങ്ങളില്‍ നിരീക്ഷണം ശക്‌തമാക്കി. കൂടാതെ വരും ദിവസങ്ങളില്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നത് അധികൃതര്‍ വിലക്കിയിട്ടുണ്ട്. നിലവില്‍ കടലില്‍ പോയ മല്‍സ്യത്തൊഴിലാളികളോടെ എത്രയും പെട്ടെന്ന് സുരക്ഷിത തീരത്തേക്ക് മാറണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് ജില്ലയില്‍ അഴീക്കോട്-മുനമ്പം തീരത്തു നിന്നും മല്‍സ്യബന്ധനത്തിന് പോയ വള്ളങ്ങള്‍ തിരികെയെത്തി.
കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പിനെ തുടര്‍ന്ന് തീരപ്രദേശങ്ങളില്‍ തീരദേശ പോലീസും ഫിഷറീസ് റെസ്‌ക്യൂ ബോട്ടും കാവലുണ്ട്. കൂടാതെ തിങ്കളാഴ്‌ച അര്‍ധരാത്രി മുതല്‍ മല്‍സ്യബന്ധനത്തിനായി ആരും കടലില്‍ പോയിട്ടില്ല എന്ന് ഉറപ്പ് വരുത്തുകയും ചെയ്‌തു. ജില്ലയില്‍ മഴക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂടാതെ അപകടസാധ്യതയുള്ള തരത്തില്‍ വീടുകള്‍ക്കും പൊതുസ്‌ഥലങ്ങള്‍ക്കും സമീപം നില്‍ക്കുന്ന മരങ്ങളും ശിഖരങ്ങളും മുറിച്ചു മാറ്റാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. കൂടാതെ തീരപ്രദേശങ്ങളിലും, പുഴയോരത്തും താമസിക്കുന്ന ആളുകള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി വ്യക്‌തമാക്കി.
Read also : കണ്ണൂർ ജില്ലാപഞ്ചായത്ത് യുഡിഎഫ് സ്‌ഥാനാർഥി അന്തരിച്ചു