കൊച്ചി: സംസ്‌ഥാനത്ത് ബസ് ചാർജും വൈദ്യുതി നിരക്കും വര്‍ധിപ്പിക്കാനുള്ള നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ട് ജനം നട്ടം തിരിയുമ്പോള്‍ സര്‍ക്കാരിന് എങ്ങനെയാണ് അവരെ എരിതീയില്‍ നിന്ന് വറചട്ടിയിലേക്ക് തള്ളിയിടുന്ന തീരുമാനം എടുക്കാന്‍ കഴിയുകയെന്നും സതീശന്‍ ചോദിച്ചു.
ബസ് വ്യവസായത്തിന് ഇന്ധന വില വര്‍ധനവും കോവിഡ് മഹാമാരിയും വലിയ പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട് എന്നതില്‍ തര്‍ക്കമില്ല. അവര്‍ക്ക് മുന്നോട്ടു പോകുവാനുള്ള പിന്തുണ ആവശ്യവുമാണ്. പക്ഷേ അത് ജനങ്ങളുടെ മേല്‍ അധികഭാരം കെട്ടിവച്ചല്ല വേണ്ടത്. ഓട്ടോറിക്ഷകള്‍ക്കും, ടാക്‌സികള്‍ക്കും, ബസ് വ്യവസായത്തിനും വേണ്ടി ഡീസലിന് സബ്‌സിഡി നല്‍കണമെന്ന് കഴിഞ്ഞ രണ്ട് സമ്മേളനങ്ങളില്‍ നിയമസഭയില്‍ പ്രതിപക്ഷം വാദിച്ചത് ഈ പ്രതിസന്ധി മുന്നില്‍ കണ്ടാണ്.
പേരില്‍ മാത്രം ഇടതുപക്ഷമുള്ള ഈ സര്‍ക്കാര്‍ ആ ആവശ്യത്തോട് മുഖം തിരിച്ച് ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കുന്ന തീരുമാനമാണ് എടുക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ഇന്ധന വിലക്ക് മുന്നൂറിരട്ടിക്ക് മേല്‍ നികുതി വര്‍ധിപ്പിച്ചതോടെ സംസ്‌ഥാന സര്‍ക്കാരിന് വാറ്റ് ഇനത്തില്‍ ഭീമമായ നികുതി വരുമാന വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നും സതീശന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ലഭിച്ചതിന്റെ വരുമാനത്തിന്റെ പത്ത് ഇരട്ടിയോളം, ഏകദേശം അയ്യായിരം കോടി രൂപ അധികം ലഭിച്ച സര്‍ക്കാരാണ് ഇത്.
ദരിദ്രര്‍ അതിദരിദ്രര്‍ ആവുകയും മധ്യവര്‍ഗം ദരിദ്രരുടെ പട്ടികയിലേക്ക് മാറുകയും ചെയ്യുന്ന ഈ ദുരിതകാലത്ത് ഇനിയും ജനങ്ങളെ പിഴിയാന്‍ ഒരു തീവ്രവലതുപക്ഷ സര്‍ക്കാരിന് മാത്രമേ കഴിയുകയുള്ളു. ഇത്രയും വലിയ പ്രതിസന്ധികാലത്ത് സില്‍വര്‍ ലൈനിനെ കുറിച്ച് പറയാന്‍ എങ്ങനെയാണ് സാധിക്കുന്നത്. ബസ് ചാർജും വൈദ്യുതി നിരക്കും വര്‍ധിപ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിൻമാറണമെന്ന് അഭ്യര്‍ഥിക്കുന്നുവെന്നും അതല്ലെങ്കില്‍ വലിയ പ്രക്ഷോഭങ്ങള്‍ നേരിടേണ്ടി വരുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Read Also: മുൻകാല അനുഭവങ്ങൾ കാരണം ജനം പ്രധാനമന്ത്രിയെ വിശ്വസിക്കുന്നില്ല; രാഹുൽ ഗാന്ധി