കണ്ണൂര്‍: ആന്തൂരില്‍ വ്യവസായി ആത്‍മഹത്യ ചെയ്‌ത സംഭവത്തില്‍ ആര്‍ക്കെതിരെയും പ്രേരണാകുറ്റം ചുമത്താന്‍ കഴിയില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. പ്രവാസി വ്യവസായി പാറയില്‍ സാജന്റെ ആത്‍മഹത്യയിലാണ് അന്വേഷണ റിപ്പോര്‍ട്ട്. സാമ്പത്തിക ബാധ്യതയും കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി ലഭിക്കാത്തതും ആത്‍മഹത്യക്ക് കാരണമായിട്ട് ഉണ്ടാകാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നഗരസഭ ചെയര്‍പേഴ്‌സണ്‍, സെക്രട്ടറി എന്നിവര്‍ക്ക് നേരിട്ട് പങ്കില്ലെന്നാണ് പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്. എന്നാല്‍ സാജന്റെ ഉടമസ്ഥതയിലുളള കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി നല്‍കുന്നതില്‍ ഉദ്യോഗസ്ഥ തലത്തില്‍ കാല താമസമുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
അസ്വാഭാവിക മരണത്തിന് വളപട്ടണം പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസില്‍ സി.ഐ എം.കൃഷ്‌ണ തളിപ്പറമ്പ് സബ് ഡിവിഷണല്‍ മജിസ്‌ട്രേട്ട് മുന്‍പാകെ ആണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. എന്നാല്‍ സി.പി.എം എഴുതി നല്‍കിയ റിപ്പോര്‍ട്ടാണിതെന്നും കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം കേസ് പുനരന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
2019 ജൂണ്‍ 18നാണ് പ്രവാസി വ്യവസായി സാജന്‍ ആന്തൂരിലെ വീടിനുളളില്‍ ആത്‍മഹത്യ ചെയ്‌തത്. സംഭവത്തില്‍ ആന്തൂര്‍ നഗരസഭ ചെയര്‍ പേഴ്‌സണ്‍ പി.കെ ശ്യാമളക്കതിരെ സാജന്റെ കുടുംബം രംഗത്തെത്തിയിരുന്നു.
Malabar News: കോവിഡ് വ്യാജപ്രചരണം; നടപടിക്കൊരുങ്ങി ജില്ലാ കളക്‌ടര്‍