ന്യൂഡെൽഹി: മന്ത്രിസഭാ പുനഃസംഘടന ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെപി നഡ്ഡ എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്‌ച നടത്തി. പ്രധാനമന്ത്രിയുടെ വസതിയിലാണ് യോഗം. മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായ ചർച്ചകൾക്കുള്ള തുടക്കം എന്ന നിലയിലാണ് ഇന്നത്തെ യോഗമെന്നാണ് റിപ്പോർട്.
തുടർ യോഗങ്ങളിൽ പ്രധാനമന്ത്രി മറ്റു മന്ത്രിമാരുമായും കൂടിക്കാഴ്‌ച നടത്തുന്നുണ്ട്. മന്ത്രിമാരുടെ പ്രവർത്തനങ്ങളുടെ വിലയിരുത്തലുകളും ഇതിന്റെ ഭാഗമായി നടക്കുമെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. 2019ൽ മോദി വീണ്ടും അധികാരത്തിൽ എത്തിയതിനു ശേഷം ഇതുവരെ മന്ത്രിസഭ പുനഃസംഘടന നടന്നിട്ടില്ല.
മന്ത്രാലയങ്ങളുടെ പ്രകടനവും അടുത്തഘട്ടത്തിൽ നടപ്പാക്കേണ്ട കാര്യങ്ങളെ കുറിച്ചും കൂടിക്കാഴ്‌ചയിൽ മോദിയും മന്ത്രിമാരും ചർച്ച നടത്തും. നിരവധി മന്ത്രാലയങ്ങൾ ഒരുമിച്ച് കൈകാര്യം ചെയ്യുന്ന മന്ത്രിമാരുടെ ഉത്തരവാദിത്തങ്ങൾ ലഘൂകരിക്കാനും സാധ്യതയുണ്ട്.
പ്രതിപക്ഷ ആക്രണം രൂക്ഷമാകുന്ന സാഹചര്യത്തിൽ മുഖംമിനുക്കൽ അനിവാര്യമെന്ന ചിന്തയും, കോവിഡ് ആഘാതത്തിൽ തളർന്ന വിവിധ മേഖലകൾക്ക് പുനരുജ്‌ജീവനം നൽകേണ്ടതിന്റെ ആവശ്യകതയും ഉൾപ്പെടെയുള്ള ഘടകങ്ങളാണ് പുനഃസംഘടനയിലേക്ക് നയിച്ചിരിക്കുന്നത്. കേരളത്തിൽനിന്നും പുതിയ അംഗങ്ങൾ കേന്ദ്ര മന്ത്രിസഭയിൽ എത്താനിടയുണ്ടെന്നാണ് സൂചനകൾ.
Read Also: ഇനിമുതൽ മദ്യം വീട്ടിലെത്തും; ഡെൽഹിയിൽ പുതിയ മദ്യനയം പ്രാബല്യത്തിൽ വന്നു