ന്യൂഡെൽഹി: മേഘാലയയിലും നാഗാലൻഡിലും ഇന്ന് മന്ത്രിസഭ അധികാരമേൽക്കും. മേഘാലയ മുഖ്യമന്ത്രിയായി കോൺറാഡ് സാങ്മയും, നാഗാലൻഡ് മുഖ്യമന്ത്രിയായി നെഫ്യൂ റിയോയുമാണ് സത്യവാചകം ചൊല്ലി അധികാരമേൽക്കുന്നത്. ഇരു ചടങ്ങുകളിലും പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. തുടർച്ചയായി രണ്ടാം തവണയാണ് കോൺറാഡ് സാങ്മ മുഖ്യമന്ത്രിയാകുന്നത്.
ഷില്ലോങ്ങിൽ രാജ്‌ഭവനിൽ നടക്കുന്ന ചടങ്ങിൽ 12 കാബിനറ്റ് അംഗങ്ങളും സാങ്മയ്‌ക്കൊപ്പം സത്യപ്രതിജ്‌ഞ ചെയ്യും. കാബിനറ്റ് അംഗങ്ങളിൽ എട്ട് പേർ എൻസിപിയിൽ നിന്നും രണ്ടുപേർ യുഡിപിയിൽ നിന്നും മറ്റു രണ്ടുപേർ എച്ച്‌എസ്‌ഡിപി, ബിജെപി പാർട്ടികളിൽ നിന്നും ഉള്ളവരാണ്. നാഗാലൻഡിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി ആയിരുന്ന നെഫ്യൂ റിയോ തുടർച്ചയായി അഞ്ചാം തവണയാണ് മുഖ്യമന്ത്രിയായി സത്യവാചകം ചൊല്ലുന്നത്.
ഇവിടെ സഖ്യകക്ഷിയായ ബിജെപിക്ക് ഉപമുഖ്യമന്ത്രി സ്‌ഥാനം ലഭിക്കും. ബിജെപി-എൻഡിപിപി സഖ്യം 37 സീറ്റുകൾ നേടി. എൻഡിപിപി 25ലും ബിജെപി 12 സീറ്റുകളിലുമാണ് വിജയിച്ചത്. എൻസിപി ഏഴ്, എൻപിഎഫ് രണ്ടു, എൻപിപി അഞ്ച് സീറ്റുകളും നേടി. മറ്റു പാർട്ടികൾ പിന്തുണ അറിയിച്ചതോടെയാണ് സംസ്‌ഥാനത്ത് പ്രതിപക്ഷം ഇല്ലാത്ത സർക്കാരായി ബിജെപി-എൻഡിപിപി സഖ്യം മാറിയത്.
Most Read: ബ്രഹ്‌മപുരം തീപിടിത്തം; പുക ശമിപ്പിക്കാൻ വ്യോമസേന ഇന്നിറങ്ങും