ന്യൂഡെൽഹി: വടക്കു-കിഴക്കൻ സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം നാളെ അറിയാം. ത്രിപുര, മേഘാലയ, നാഗാലൻഡ് സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങളാണ് നാളെ പുറത്തുവരിക. നാളെ രാവിലെ ഏഴ് മണിമുതൽ വോട്ടെണ്ണൽ ആരംഭിക്കും. ത്രിപുരയിൽ ഫെബ്രുവരി 16ന് ആയിരുന്നു 60 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നത്. 89 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു.
മേഘാലയയിലും നാഗാലൻഡിലും ഫെബ്രുവരി 27ന് ആയിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. ഇരു സംസ്‌ഥാനങ്ങളിലുമായി 59 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. മേഘാലയയിൽ 74ഉം നാഗാലൻഡിൽ 82 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. ഇതിനിടെ, നാഗാലൻഡിലെ നാല് പോളിംഗ് സ്‌റ്റേഷനുകളിൽ തിരഞ്ഞെടുപ്പ് റദ്ദാക്കിക്കൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടിരുന്നു.
തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥർ നൽകിയ റിപ്പോർട്ടിൻമേലാണ് നടപടി. ഈ നാല് സ്‌റ്റേഷനുകളിലും ഇന്ന് തിരഞ്ഞെടുപ്പ് നടക്കുകയാണ്. ബിജെപി, സിപിഎം-കോൺഗ്രസ് സഖ്യം, തിപ്ര മോത എന്നീ പാർട്ടികൾ തമ്മിലാണ് ത്രിപുരയിൽ ത്രികോണ മൽസരം നടന്നത്. അധികാരം നിലനിർത്താനാകുമെന്ന ആൽമവിശ്വാസത്തിലാണ് ബിജെപി. എന്നാൽ, കോൺഗ്രസിനെ ഒപ്പം കൂട്ടി ഭരണം തിരിച്ചു പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സിപിഐഎം.
മേഘാലയ മുഖ്യമന്ത്രി കൊൻറാഡ് സാങ്മ സൗത്ത് ടുറ മണ്ഡലത്തിൽ നിന്നും നാഗാലാൻഡ് മുഖ്യമന്ത്രി നെഫ്യൂ റിയോ അങ്കാമിയിൽ നിന്നുമാണ് മൽസരിച്ചത്. കോൺഗ്രസ്, ബിജെപി, കോൺറാഡ് സാങ്മയുടെ എൻപിപി, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് എന്നിവയാണ് മേഘാലയിൽ മൽസര രംഗത്തുണ്ടായിരുന്നത്. കോൺറാഡ് സാങ്മയുടെ എൻപിപിയുമായുള്ള ഭിന്നതയെ തുടർന്ന് ബിജെപി ഒറ്റയ്‌ക്കാണ് മൽസരിച്ചത്.
Most Read: ‘ദീർഘകാലമായി അടഞ്ഞു കിടക്കുന്ന വീടുകൾക്ക് നികുതിയില്ല’; അയവ് വരുത്തി സർക്കാർ