റിയോ ഡി ജനീറോ: കോപ്പ അമേരിക്ക ഫുട്‍ബോളിന്റെ ഒന്നാം സെമിയിൽ നിലവിലെ ചാമ്പ്യൻമാരായ ബ്രസീൽ പെറുവിനെ മറികടന്ന് ഫൈനലിൽ. എതിരില്ലാത്ത ഒരു ഗോളിനാണ് കാനറികളുടെ വിജയം. ഇന്ന് പുലർച്ചെ നടന്ന മൽസരത്തിൽ സെമി ഫൈനലിൽ ചിലിക്കെതിരെ വിജയ ഗോൾ നേടിയ ലൂക്കാസ് പക്വേറ്റ തന്നെയാണ് ഇക്കുറിയും രക്ഷകനായത്.
മുപ്പത്തിയഞ്ചാം മിനിറ്റിൽ നേടിയ ഗോളുമായി ബാക്കിയുള്ള 60 മിനിറ്റോളം പിടിച്ചു നിന്നാണ് ബ്രസീൽ തങ്ങളുടെ തുടർച്ചയായ രണ്ടാം ഫൈനൽ പ്രവേശനം സാധ്യമാക്കിയത്. സൂപ്പർതാരം നെയ്‌മറിന്റെ ഒറ്റയാൾ മുന്നേറ്റമാണ് ഗോളിൽ കലാശിച്ചത്.
കളിയിലുടനീളം ബ്രസീലിന് കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ പെറുവിനായി. ഇരു ടീമിലെയും ഗോള്‍കീപ്പര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്‌തു. ആദ്യ പകുതിയിൽ മികച്ച മുന്നേറ്റങ്ങൾ നടത്താൻ ബ്രസീലിനായി. ഗോളെന്നുറച്ച ഒന്നിലധികം അവസരങ്ങളിൽ പെറു ഗോളി പെഡ്രോ ഗലീസേ തടസമായി നിന്നു. നെയ്‌മറുടെയും, റിച്ചാലിസന്റെയും ഒന്നിലധികം ഷോട്ടുകൾ രക്ഷപ്പെടുത്തിയ ഗലീസേയാണ് പെറുവിനെ കൂടുതൽ ഗോൾ വഴങ്ങുന്നതിൽ നിന്ന് രക്ഷിച്ചത്.
എന്നാൽ രണ്ടാം പകുതിയിൽ പെറു സമനില ഗോളിനായി ആക്രമിച്ചു കളിച്ചെങ്കിലും ബ്രസീൽ പ്രതിരോധവും, ഗോൾ കീപ്പർ എഡേഴ്‌സണും വിലങ്ങു തടിയായി. മൽസരത്തിന്റെ അവസാന നിമിഷങ്ങളിൽ പ്രതിരോധത്തിലേക്ക് വലിഞ്ഞ ബ്രസീൽ വിജയം ഉറപ്പിച്ചു.
ഫൈനലിൽ ലോകം കാത്തിരിക്കുന്ന സ്വപ്‌ന പോരാട്ടത്തിനുള്ള സാധ്യതകളാണ് ഇതോടെ തെളിയുന്നത്. നാളെ നടക്കുന്ന രണ്ടാം സെമിയിൽ കൊളംബിയക്കെതിരെ അർജന്റീന ജയിച്ചാൽ വീണ്ടുമൊരു ബ്രസീൽ-അർജന്റീന ഫൈനലിനാണ് കോപ്പ സാക്ഷ്യം വഹിക്കുക.
Read Also: നിർമാണ ചിലവ് കൂടുന്നു; വാഹനങ്ങളുടെ വില വർധിപ്പിക്കാൻ ഒരുങ്ങി ഹോണ്ട