കൊച്ചി: മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന്റെ മകന് സീറ്റ് നൽകിയതിന് എതിരെ ജില്ലാ നേതൃത്വം പരസ്യമായി രംഗത്തെത്തിയതോടെ മുസ്‌ലിം ലീഗ് പ്രതിസന്ധിയിൽ. സ്‌ഥാനാർഥിയെ അടിച്ചേൽപിച്ചാൽ പ്രചാരണത്തിന് ഇറങ്ങില്ലെന്ന നിലപാടിലാണ് നേതാക്കൾ. അതേസമയം, പാണക്കാട് തങ്ങളുടെ തീരുമാനം അന്തിമമാണെന്നും എതിർപ്പുകൾ കാര്യമാക്കുന്നില്ല എന്നുമാണ് സ്‌ഥാനാർഥിയായ ഇബ്രാഹിം കുഞ്ഞിന്റെ മകൻ വിഇ അബ്‌ദുൽ ഗഫൂർ പറയുന്നത്.
ജില്ലാ നേതൃത്വം നൽകിയ പേരുകൾ വെട്ടിയാണ് ഗഫൂറിനെ സംസ്‌ഥാന കമ്മിറ്റി കളമശേരിയിൽ സ്‌ഥാനാർഥിയാക്കിയത്. പാലാരിവട്ടം പാലം അഴിമതി പ്രചാരണ രംഗത്ത് സജീവമാകും എന്നതിനാൽ ഇബ്രാഹിം കുഞ്ഞിനെയോ മകനെയോ സ്‌ഥാനാർഥിയാക്കരുത് എന്ന് ജില്ലാ നേതൃത്വം നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ഇത് അവഗണിച്ചതാണ് മുതിർന്ന നേതാക്കളെ ചൊടിപ്പിച്ചത്.
ഗഫൂറിന്റെ സ്‌ഥാനാർഥിത്വത്തിന് എതിരെ ടിഎ അഹമ്മദ് കബീർ എംഎൽഎയുടെ വീട്ടിൽ യോഗം ചേർന്നു. 13 ജില്ലാ ഭാരവാഹികളുടെ നേതൃത്വത്തിലായിരുന്നു യോഗം. ഗഫൂറിനെ അംഗീകരിക്കാൻ കഴിയില്ലെന്നും മക്കൾ രാഷ്‌ട്രീയം ലീഗിൽ അനുവദിക്കാനാവില്ല എന്നുമാണ് നേതാക്കളുടെ നിലപാട്. അബ്‌ദുൽ ഗഫൂറിന്റെ സ്‌ഥാനാർഥിത്വം മറ്റ് സീറ്റുകളിലെ വിജയത്തെ ബാധിക്കുമോയെന്ന ആശങ്കയും ജില്ലാ നേതൃത്വത്തിനുണ്ട്.
ഗഫൂറിനെ മാറ്റിയില്ലെങ്കിൽ വിമത സ്‌ഥാനാർഥിയെ രംഗത്തിറക്കണം എന്നാണ് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം. ഇതിനിടെ പാർട്ടി നേതൃത്വത്തെ ധിക്കരിച്ചു എന്നാരോപിച്ച് ജില്ലാ പ്രസിഡണ്ട് അബ്‌ദുൽ മജീദിന്റെ രാജി ആവശ്യപ്പെട്ട് മൂവാറ്റുപുഴയിൽ ലീഗ് പ്രവർത്തകർ പ്രകടനം നടത്തി.
Also Read: സ്‌ഥാനാർഥി നിർണയം; പ്രതിഷേധത്തിലും, കൂട്ടരാജിയിലും യുഡിഎഫ്