തിരുവനന്തപുരം : സംസ്‌ഥാനത്ത് കോൺഗ്രസ് സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ മിക്ക മണ്ഡലങ്ങളിലും പ്രതിഷേധം ശക്‌തം. ഇരിക്കൂറിൽ കെപിസിസി ജനറൽ സെക്രട്ടറി സജീവ് ജോസഫിന്റെ സ്‌ഥാനാർഥിത്വത്തിനെതിരെ ശ്രീകണ്‌ഠപുരത്ത് എ ഗ്രൂപ്പ് നേതാക്കൾ പ്രകടനവും ധർണയും നടത്തി. കൂടാതെ കളമശേരിയിലെ മുസ്‌ലിം ലീഗ് സ്‌ഥാനാർഥിയായി മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന്റെ മകൻ വിഇ അബ്‌ദുൽ ഗഫൂറിനെ പ്രഖ്യാപിച്ചതിനെതിരെ ജില്ലാ പ്രസിഡണ്ട് കെഎം അബ്‌ദുൽ മജീദ് രംഗത്തു വന്നു.
സീറ്റിനെ ചൊല്ലി മിക്കയിടങ്ങളിലും കൂട്ടരാജിയും രൂക്ഷമാകുകയാണ്. തൃപ്പൂണിത്തുറയിൽ മുൻ മന്ത്രി കെ ബാബുവിനെ സ്‌ഥാനാർഥി ആക്കിയില്ലെങ്കിൽ കൂട്ടരാജിയുണ്ടാകുമെന്ന് 2 ഡിസിസി സെക്രട്ടറിമാർ ഉൾപ്പെടെ ഭീഷണി മുഴക്കി. ഇതിനൊപ്പം തന്നെ കൊല്ലത്തെ സീറ്റ് ഡിസിസി പ്രസിഡണ്ട് ബിന്ദു കൃഷ്‌ണക്ക് നൽകാത്തതിന് എതിരെയും, പുനലൂർ മണ്ഡലം മുസ്‌ലിം ലീഗിന് നൽകിയതിനും എതിരെ പ്രതിഷേധം ശക്‌തമാകുകയാണ്.
കൂടാതെ തിരൂരങ്ങാടിയിൽ മുസ്‌ലിം ലീഗ് സംസ്‌ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദിനെ സ്‌ഥാനാർഥിയാക്കിയതിലും ഒരു വിഭാഗം പ്രതിഷേധം ശക്‌തമാക്കി. പേരാമ്പ്ര സീറ്റ് മുസ്‌ലിം ലീഗിന് നൽകിയതിലും പ്രതിഷേധം ഉയരുകയാണ്. ഇതേതുടർന്ന് വിമത സ്‌ഥാനാർഥിയെ പേരാമ്പ്രയിൽ മൽസരിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് സമാന്തര കോൺഗ്രസ് കൂട്ടായ്‌മയും രംഗത്ത് വന്നു. ഇത് കൂടാതെ കോങ്ങാട്, ഒറ്റപ്പാലം തുടങ്ങിയ നിരവധി മണ്ഡലങ്ങളിലും കോൺഗ്രസിന്റെ സ്‌ഥാനാർഥി നിർണയം പ്രതിസന്ധിയിലാണ്.
Read also : നേമം സസ്‌പെൻസ് അവസാനിച്ചു; കെ മുരളീധരൻ സ്‌ഥാനാർഥി; ഉമ്മൻചാണ്ടി പുതുപ്പളളിയിൽ തന്നെ