പാലക്കാട്: തവനൂരിൽ താൻ സ്‌ഥാനാർഥി ആകുന്നതിനെതിരെ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ സന്തോഷത്തോടെ മാറി നിൽക്കുകയാണെന്ന് ഫിറോസ് കുന്നംപറമ്പിൽ. ഒരിക്കലും സ്‌ഥാനാർഥിത്വം താൻ ആഗ്രഹിച്ചിട്ടില്ലെന്നും ആരെയും മാറ്റി നിർത്തിയിട്ട് തനിക്കൊരു സീറ്റ് വേണ്ടെന്നും ഫിറോസ് പറഞ്ഞു.
തിരഞ്ഞെടുപ്പ് രംഗത്തേക്ക് ഇറങ്ങേണ്ട എന്നായിരുന്നു നേരത്തെ തന്റെ നിലപാട്. എല്ലാവരെയും ചേർത്ത് നിർത്തി ജീവകാരുണ്യ പ്രവർത്തനങ്ങൾ നല്ലരീതിയിൽ കൊണ്ടുപോകണം എന്നായിരുന്നു ഈ തീരുമാനത്തിന് പിന്നിലെ ഉദ്ദേശം. എന്നാൽ തനിക്കെതിരെ നിരന്തരം ആക്രമണങ്ങൾ വന്നതോടെ മാറി ചിന്തിക്കാൻ നിർബന്ധിതനായി. നിരവധി യുഡിഎഫ് നേതാക്കൾ വിളിച്ചിരുന്നു. രമേശ് ചെന്നിത്തല പാലക്കാട്ട് വന്നപ്പോൾ കാണാനായി വിളിച്ചുവരുത്തുകയും ചെയ്‌തു. അദ്ദേഹമടക്കം മൽസരിക്കാൻ ആവശ്യപ്പെട്ടതോടെയാണ് തയാറായത്. പ്രചാരണ പ്രവർത്തനങ്ങൾ തുടങ്ങാനും ആവശ്യപ്പെട്ടിരുന്നു.
തവനൂരിൽ തന്റെ സ്‌ഥാനാർഥിത്വത്തിന്റെ കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടാണെന്നും പ്രശ്‌നങ്ങൾ ഒന്നുമില്ലെന്നും നേതാക്കൾ ഉറപ്പ് നൽകിയതിനെ തുടർന്നാണ് പാതി മനസോടെ സമ്മതം മൂളിയത്. ഞായറാഴ്‌ച സ്‌ഥാനാർഥി പട്ടിക പുറത്ത് വരുമ്പോൾ തന്റെ പേര് ഉണ്ടാകും എന്നായിരുന്നു പ്രതീക്ഷ. എന്നാൽ, പേരുണ്ടായില്ല എന്ന് മാത്രമല്ല, തർക്കങ്ങൾ നിലനിൽക്കുന്ന മണ്ഡലങ്ങളുടെ പട്ടികയിൽ തവനൂരും ഉൾപ്പെട്ടു.
കൂടാതെ, ഇതിന്റെ പേരിൽ മലപ്പുറം ഡിസിസി ഓഫീസിന് മുന്നിൽ ചിലർ സമരവും തുടങ്ങി. തന്റെ പേരിലുള്ള വിവാദങ്ങൾ കാണുമ്പോൾ വിഷമമുണ്ടെന്ന് ഫിറോസ് പറഞ്ഞു. സീറ്റിന് മറ്റുള്ളവർ താൽപര്യം കാണിക്കുന്നുണ്ടെങ്കിൽ താൻ മാറി നിൽക്കുന്നതാണ് നല്ലത്. പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചവർ മൽസരിക്കട്ടെ. തന്റെ മേഖല രാഷ്‌ട്രീയമല്ല, ചാരിറ്റിയാണ്- ഫിറോസ് വ്യക്‌തമാക്കി.
Also Read: ഭരണത്തുടർച്ച ലക്ഷ്യമിട്ട് സിപിഎമ്മിന്റെ ആക്ഷൻ പ്‌ളാൻ; മണ്ഡലങ്ങൾക്ക് നിരീക്ഷകർ