ന്യൂഡെല്‍ഹി: രാജ്യത്തെ വാക്‌സിന്‍ നയത്തില്‍ സുപ്രീം കോടതിയുടെ നിര്‍ണായകമായ ഇടപെടല്‍. 18നും 44നും ഇടയില്‍ പ്രായമുള്ളവര്‍ പണം നല്‍കി വാക്‌സിന്‍ സ്വീകരിക്കണം എന്ന നയം ഏകപക്ഷീയവും വിവേചനപരവുമാണെന്ന് സുപ്രീം കോടതി വ്യക്‌തമാക്കി.
സര്‍ക്കാരിന്റെ വാക്‌സിൻ നയം പൗരന്റെ ഭരണഘടനാപരമായ അവകാശങ്ങളിലേക്ക് കടന്ന് കയറുമ്പോള്‍ മൂകസാക്ഷിയായി നിൽക്കാൻ കഴിയില്ലെന്നും കോടതി വ്യക്‌തമാക്കി. കേന്ദ്ര ബജറ്റില്‍ നീക്കിവെച്ച 35,000 കോടി രൂപ ഇതുവരെ എങ്ങനെ ചെലവഴിച്ചുവെന്ന് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.
വാക്‌സിന്‍ മാനേജ്മെന്റുമായി ബന്ധപ്പെട്ട ഫയല്‍ നോട്ടിങ് ഉള്‍പ്പടെയുള്ള എല്ലാ രേഖകളും ഹാജരാക്കാനാണ് സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചത്. ഇതുവരെ വാങ്ങിയ വാക്‌സിന്റെ മുഴുവന്‍ വിശദാംശങ്ങളും കോടതിക്ക് കൈമാറണം. കൊവാക്‌സിന്‍, കോവിഷീല്‍ഡ്, സ്‌പുട്‌നിക് തുടങ്ങിയ വാക്‌സിനുകള്‍ വാങ്ങിയതിന്റെ വിശദാംശങ്ങളാണ് കൈമാറേണ്ടത്.
എത്ര ശതമാനം ജനങ്ങള്‍ക്ക് വാക്‌സിന്‍ കുത്തിവെച്ചു എന്ന് അറിയിക്കണം. നഗരങ്ങളിലും ഗ്രാമങ്ങളിലും എത്ര പേര്‍ക്ക് വീതം വാക്‌സിന്‍ നല്‍കിയെന്നും അറിയിക്കണം. ഡിസംബര്‍ 31 വരെയുള്ള വാക്‌സിന്‍ ലഭ്യത ഉറപ്പാക്കുന്നതിനുള്ള മാര്‍ഗരേഖയും കോടതിക്ക് നൽകണം.
മൂന്നാം തരംഗത്തില്‍ കുട്ടികളില്‍ കോവിഡ് വ്യാപനം വർധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് സ്വീകരിക്കുന്ന മുന്‍കരുതലുകള്‍ അറിയിക്കാനും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്ത് വാക്‌സിനേഷന്‍ എന്ന് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ അറിയിക്കണമെന്നും കോടതി പറഞ്ഞു. ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.