തിരുവനന്തപുരം: ഓണക്കിറ്റിലേക്കുള്ള ഏലയ്‌ക്ക സംഭരിച്ചതിലെ ക്രമക്കേടില്‍ അന്വേഷണം നടത്തുമെന്ന് ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍. കര്‍ഷകരെ സഹായിക്കാന്‍ വേണ്ടിയാണ് കിറ്റില്‍ ഏലയ്‌ക്ക ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഏലയ്‌ക്ക സംഭരിച്ചതില്‍ അപാകതയുണ്ടെങ്കില്‍ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് എല്ലാ രേഖകളും നല്‍കാന്‍ സപ്ളൈകോയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പര്‍ച്ചേസ് സുതാര്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും ടെന്‍ഡറുകളില്‍ അടക്കം മാറ്റം വരുത്തുമെന്നും മന്ത്രി പറഞ്ഞു.
സപ്ളൈകോ ഓണക്കിറ്റിലേക്ക് ഏലയ്‌ക്ക വാങ്ങിയതുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ അന്വേഷണം അട്ടിമറിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. സംഭരിച്ച ഏലയ്‌ക്കക്ക് ഗുണനിലവാരമില്ലെന്ന മുന്നറിയിപ്പ് സപ്ളൈകോ അവഗണിച്ചതായാണ് ആരോപണം. ഏലയ്‌ക്കയുടെ സാമ്പിള്‍ സഹിതം നല്‍കിയ പരാതിയിലാണ് അന്വേഷണം അട്ടിമറിച്ചത്.
സപ്ളൈകോക്ക് എതിരെ വിജിലന്‍സിന് നല്‍കിയ പരാതിയും പൂഴ്‌ത്തിയതായി ആരോപണമുണ്ട്. വര്‍ക്കല, വക്കം, പരവൂര്‍ എന്നിവിടങ്ങളില്‍ വിതരണം ചെയ്‌ത ഏലയ്‌ക്ക ഗുണനിലവാരമില്ലാത്തത് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഭക്ഷ്യമന്ത്രിക്കുള്‍പ്പടെ പരാതി നല്‍കിയത്. ഇതേ കാര്യം വ്യക്‌തമാക്കി വിജിലന്‍സിനും പരാതി ലഭിച്ചിരുന്നു.
Most Read: കൊച്ചിയിൽ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി മരിച്ച നിലയിൽ