തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിവാദ പരാമർശം നടത്തിയ കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ കേസെടുത്തതിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സുധാകരനെതിരായ കേസ് കോടതി വരാന്തയിൽ പോലും നിലനിൽക്കില്ലെന്ന് സതീശൻ പറയുന്നു.
നികൃഷ്‌ടജീവി, പരനാറി, കുലംകുത്തി എന്നൊക്കെ വിളിച്ച പിണറായിക്കെതിരെ കേസില്ല. കേരള രാഷ്‌ട്രീയത്തിൽ ഏറ്റവും മോശം പദപ്രയോഗം നടത്തിയത് പിണറായി വിജയനാണ്. യുഡിഎഫ് നേതാക്കൾ ആരും ഇത്തരം പദപ്രയോഗങ്ങൾ നടത്താറില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി കോർപറേഷൻ ഭരണം നഷ്‌ടപ്പെടാതിരിക്കാൻ സിപിഎം ബിജെപിയെ സഹായിച്ചെന്നും വിഡി സതീശൻ ആരോപിച്ചു. എൽഡിഎഫ് സ്‌ഥാനാർഥിക്ക് കഴിഞ്ഞവട്ടം സ്വതന്ത്രയായി മൽസരിച്ചതിനേക്കാൾ 78 വോട്ട് അധികം കിട്ടിയെന്നും സതീശൻ ആരോപിച്ചു.
‘ചങ്ങലപൊട്ടിയ നായ’ എന്നായിരുന്നു മുഖ്യമന്ത്രിക്ക് എതിരായ കെ സുധാകരന്റെ പരാമർശം. ഐപിസി 153ആം വകുപ്പ് പ്രകാരം വിദ്വേഷ പ്രസംഗത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഡിവൈഎഫ്ഐ നേതാവിന്റെ പരാതിയിലാണ് നടപടി. സുധാകരന്റെ പരാമർശത്തിനെതിരെ മന്ത്രി വീണാ ജോർജും പി രാജീവും രൂക്ഷമായി പ്രതികരിച്ചിരുന്നു. സംഭവം വിവാദമായതോടെ കെ സുധാകരൻ പരാമർശം പിൻവലിക്കുകയും ചെയ്‌തു.
Most Read: പേരറിവാളന്റെ മോചനം: ഗാന്ധി കുടുംബത്തിന്റെ നിലപാടല്ല പാര്‍ട്ടിക്ക്; സുര്‍ജേവാല