കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണാ നടപടികൾ രണ്ടാഴ്‌ചത്തേക്ക് നീട്ടിവച്ചു. ഫെബ്രുവരി 8 വരെയാണ് നീട്ടിയത്. വിചാരണ നിര്‍ത്തിവെക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം അംഗീകരിച്ചാണ് പ്രത്യേക കോടതിയുടെ നടപടി. കേസിലെ പ്രതി ദിലീപിന്റെ അഭിഭാഷകന് കോവിഡ് ബാധിച്ചതാണ് കാരണം.
അഭിഭാഷക ഓഫീസിലെ മറ്റുള്ളവർ ക്വാറന്റെയ്നിൽ ആണ്. വിചാരണ നിര്‍ത്തിവച്ച സാഹചര്യത്തിൽ നിശ്‌ചയിച്ച സാക്ഷി വിസ്‌താരങ്ങളെല്ലാം മാറ്റിവച്ചു. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ നാളെയാണ് വിസ്‌തരിക്കാന്‍ തീരുമാനിച്ചിരുന്നത്.
അതിനിടെ, കേസിൽ മാപ്പുസാക്ഷിയായി മാറിയ പത്താം പ്രതി വിപിൻലാലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. 29ന് വിചാരണ കോടതിയിൽ ഹാജരായി ജാമ്യ വ്യവസ്‌ഥകൾ നടപ്പാക്കണമെന്ന് കോടതി ഉത്തരവിട്ടു.
മാപ്പുസാക്ഷിയായതിന് പിന്നാലെ വിയ്യൂർ ജയിൽ അധികൃതർ വിപിൻലാലിനെ വിട്ടയച്ചിരുന്നു. ജാമ്യം ലഭിക്കും മുമ്പ് വിട്ടയച്ച നടപടി ചട്ടവിരുദ്ധമാണ് എന്നായിരുന്നു കൊച്ചിയിലെ വിചാരണ കോടതിയുടെ കണ്ടെത്തൽ.
തുടർന്ന് വിപിൻലാലിനെ അറസ്‌റ്റ് ചെയ്യാൻ വാറണ്ടും പുറപ്പെടുവിച്ചു. ഇത് ചോദ്യം ചെയ്‌ത് നൽകിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. മറ്റൊരു കേസിൽ കാക്കനാട് ജയിലിൽ കഴിയവെയാണ് വിപിൻ ലാലിനെ നടിയെ ആക്രമിച്ച കേസിൽ പത്താം പ്രതിയും പിന്നീട് മാപ്പു സാക്ഷിയും ആക്കിയത്.
വിയ്യൂർ ജയിലിൽ കഴിയവെ ആദ്യ കേസിൽ ജാമ്യം ലഭിച്ചതോടെയാണ് ജയിൽ അധികൃതർ ഇയാളെ മോചിപ്പിച്ചത്. ഈ നടപടി ചോദ്യം ചെയ്‌തുകൊണ്ട്, കേസിലെ എട്ടാം പ്രതി ദിലീപ് നൽകിയ ഹരജിയിലായിരുന്നു വാറണ്ട് പുറപ്പെടുവിച്ചത്.
Also Read: റിപ്പബ്ളിക് ദിനത്തിലെ സംഘർഷം; രണ്ട് സംഘടനകൾ കർഷക സമരത്തിൽ നിന്ന് പിൻമാറി