തിരുവനന്തപുരം: സിപിഎം സംസ്‌ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്ററിലേക്ക് സ്‌ഫോടക വസ്‌തു എറിഞ്ഞ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. ഇതിന്റെ ഭാഗമായി കുന്നുകുഴി ഭാഗത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ പോലീസ് ശേഖരിച്ച് വരികയാണ്. വീടുകൾ, വ്യാപാര സ്‌ഥാപനങ്ങൾ, ക്‌ളിനിക്കുകൾ ഉൾപ്പടെയുള്ളിടങ്ങളിൽ നിന്ന് സിസിടിവി ക്യാമറ ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ച് ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
സിറ്റി പോലീസ് കമ്മീഷണർ സ്‌പർജൻ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നിലവിൽ സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നത്. പ്രതിയുടെ മുഖമോ ഇരുചക്ര വാഹനത്തിന്റെ നമ്പറോ സിസിടിവി ദൃശ്യങ്ങളിൽ വ്യക്‌തമല്ലെന്നും ഇയാളെ പിടികൂടാൻ ഊർജിത ശ്രമം നടത്തുകയാണെന്നും സ്‌പർജൻ കുമാർ പറഞ്ഞു. ഇതിനിടെ എകെജി സെന്ററിലേക്ക് എറിഞ്ഞത് സ്‍ഫോടക വസ്‌തു തന്നെയെന്ന് പോലീസ് സ്‌ഥിരീകരിച്ചിട്ടുണ്ട്. സ്‌കൂട്ടറിൽ എത്തിയ അജ്‌ഞാതനായ വ്യക്‌തിയുടെ പേരിൽ പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തു. ഐപിസി സെക്ഷൻ 436, സ്‍ഫോടക വസ്‌തു നിരോധന നിയമം 3 (എ) എന്നിവ പ്രകാരമാണ് കേസ്.
ഇന്നലെ രാത്രി 11.24നാണ് എകെജി സെന്ററിലെ ഹാളിലേക്കുള്ള ഗേറ്റിന് നേരെ ബോംബ് എറിഞ്ഞത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും പ്രതിയെ പിടികൂടാനായില്ല. സംഭവ സ്‌ഥലത്ത് ഫോറന്‍സിക് പരിശോധന നടത്തി. വിശദമായ അന്വേഷണം ആരംഭിച്ചതായി സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു. എകെജി സെന്ററിന്റെ അടുത്തുകൂടി കുന്നുകുഴി ഭാഗത്തേക്ക് പോകുന്ന റോഡില്‍ നിന്നും സ്‌കൂട്ടറില്‍ വന്ന ഒരാള്‍ ബോംബ് എറിയുന്ന ദൃശ്യമാണ് സിസിടിവിയിൽ പതിഞ്ഞത്. ബോംബ് എറിഞ്ഞയാള്‍ അതിവേഗം വാഹനം ഓടിച്ചു പോവുകയായിരുന്നു.
Most Read: അട്ടപ്പാടിയിൽ ആൾകൂട്ട മർദ്ദനം; യുവാവിനെ അടിച്ചുകൊന്നു