കാസർഗോഡ് : ജില്ലയിൽ മലയോര മേഖലയിലെ കശുവണ്ടി കർഷകർക്ക് പ്രതിസന്ധി തീർത്ത് തുടർച്ചയായി പെയ്യുന്ന വേനൽമഴ. കശുവണ്ടിക്ക് കറുത്ത നിറം വന്നു തുടങ്ങിയതോടെ വിലയിൽ ഉണ്ടായ ഇടിവാണ് കർഷകർക്ക് തിരിച്ചടിയായത്. വിളവെടുപ്പിന്റെ തുടക്ക സമയത്ത് കിലോക്ക് 100 രൂപ ലഭിച്ചിരുന്ന സ്‌ഥാനത്ത് നിലവിൽ 50 രൂപ പോലും ലഭിക്കുന്നില്ലെന്ന് കർഷകർ വ്യക്‌തമാക്കുന്നു.
മെയ് 30 വരെയാണ് സീസൺ ഉണ്ടാകുക. ഇത്തവണ പൊതുവെ ഉൽപാദനവും കുറവായിരുന്നു. വിലയിൽ കുത്തനെ ഉണ്ടായ ഇടിവ് മൂലം കശുവണ്ടി കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ആളുകൾക്ക് വലിയ തിരിച്ചടി ഉണ്ടായിരിക്കുകയാണ്. വിലയിടിവ് രൂക്ഷമായതിനെ തുടർന്ന് ഇടവിളയായി കശുമാവ് കൃഷി ചെയ്യുന്ന കർഷകർ കശുവണ്ടി പെറുക്കിയെടുക്കാതെ ഉപേക്ഷിക്കുകയാണ്.
ഏകീകൃത വിലയോ, സംഭരണ സംവിധാനമോ ഇല്ലാത്തതും കശുവണ്ടി കർഷകരെ വലിയ രീതിയിൽ ബാധിക്കുന്നുണ്ടെന്ന് കർഷകർ വ്യക്‌തമാക്കുന്നു. കൂടാതെ ഇല കരിച്ചൽ രോഗവും പുഴു ശല്യവും കാരണം കശുമാവുകൾ വ്യാപകമായി നശിക്കുന്നതായും ജില്ലയിൽ പരാതി ഉയരുന്നുണ്ട്.
Read also : യുഡിഎഫിന്റേത് ഒരിക്കലും പ്രതീക്ഷിക്കാത്ത പരാജയം; ആര്യാടൻ മുഹമ്മദ്