കൊച്ചി: ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ സിബിഐ അന്വേഷണം റദ്ദാക്കണമെന്ന സർക്കാരിന്റെ ആവശ്യം നിരസിച്ച് ഹൈക്കോടതി. ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ സിബിഐ അന്വേഷണം തുടരട്ടേയെന്ന് ഹൈക്കോടതി പറഞ്ഞു. ലൈഫ്മിഷൻ സി ഇ ഒ അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി ഉത്തരവിട്ടു. ജസ്റ്റിസ് വി ജി വരുൺ അദ്ധ്യക്ഷനായ ബഞ്ചിന്റേതാണ് ഉത്തരവ്. സർക്കാരിന് വേണ്ടി ലൈഫ് മിഷൻ സിഇഒ ആണ് ഹരജി നൽകിയത്. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനായ കെ വി വിശ്വനാഥനാണ് സർക്കാരിന് വേണ്ടി വീഡിയോ കോൺഫറൻസ് വഴി ഹാജരായത്.
ആരോപണങ്ങൾ രാഷ്‌ട്രീയ പ്രേരിതമാണെന്നും ചട്ടവിരുദ്ധമല്ലെന്നും സർക്കാർ ഹൈക്കോടതിയിൽ വാദിച്ചു. ഫ്ലാറ്റ് നിർമ്മിക്കുന്നതിന് ആവശ്യമായ സ്ഥലം കണ്ടെത്തി കൊടുക്കുക മാത്രമാണ് സർക്കാർ ചെയ്‌തത്. പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാർ ഒരു പണമിടപാടും നടത്തിയിട്ടില്ലെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പാവങ്ങൾക്ക് വീട് വെച്ച് നൽകാനുള്ള പദ്ധതിയാണ് ലൈഫ് മിഷൻ. പ്രളയദുരിതത്തെ തുടർന്ന് യു എ ഇ റെഡ്ക്രസന്റ് സഹായം നൽകുകയാണ് ചെയ്‌തത്. ലൈഫ്മിഷൻ പദ്ധതി വിദേശ സഹായത്തിന്റെ പരിധിയിൽ വരില്ലെന്നും സർക്കാർ കോടതിയിൽ വാദിച്ചു.
Also Read: സിവിൽ സർവീസ് പരീക്ഷ ഞായറാഴ്‌ച നടക്കും; കേരളത്തിൽ മുപ്പതിനായിരത്തോളം അപേക്ഷകര്‍
അതേസമയം ലൈഫിൽ അന്വേഷണം വേണമെന്നും എങ്കിൽ മാത്രമേ ക്രമക്കേട് കണ്ടെത്താൻ കഴിയുവെന്നും സിബിഐ കോടതിയെ അറിയിച്ചു.