കൊച്ചി: വയലിനിസ്‌റ്റ് ബാലഭാസ്‌കറിന്റേതും മകളുടേതും അപകട മരണമാണെന്ന നിഗമനത്തിൽ സിബിഐ. നുണപരിശോധനാ റിപ്പോർട്ടുകളുടെ അടിസ്‌ഥാനത്തിലാണ് ഈ നിഗമനത്തിൽ എത്തിയത്. അപകടസമയം ബാലഭാസ്‌കറാണ് വാഹനം ഓടിച്ചതെന്ന ഡ്രൈവർ അർജുന്റെ മൊഴി തെറ്റാണെന്ന് സിബിഐ പറയുന്നു. കലാഭവൻ സോബി പല ഘട്ടങ്ങളിലും നുണപരിശോധനയോട് സഹകരിച്ചിരുന്നില്ല. അപകട സമയത്ത് കള്ളക്കടത്ത് സംഘത്തെ കണ്ടെന്ന കലാഭവന്‍ സോബിയുടെ മൊഴിയും കള്ളമാണെന്ന് പരിശോധനാ ഫലം വ്യക്‌തമാക്കുന്നു.
സോബി പറഞ്ഞ റൂബിന്‍ തോമസിനെയും സിബിഐ കണ്ടെത്തി. അപകട സമയത്ത് റൂബിന്‍ ബംഗ്ളൂരിലായിരുന്നെന്നും അന്വേഷണസംഘം കണ്ടെത്തി. അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നും കള്ളക്കടത്ത് സംഘത്തിന് അപകടവുമായി ബന്ധമുണ്ടോയെന്ന പരിശോധന തുടരുന്നുവെന്നും സിബിഐ അറിയിച്ചു.
ഡ്രൈവറേയും കലാഭവൻ സോബിയേയും കൂടാതെ ബാലഭാസ്‌കറിന്റെ സുഹൃത്തും മാനേജറുമായിരുന്ന വിഷ്‌ണു സോമസുന്ദരം, പ്രകാശ് തമ്പി എന്നിവരെയാണ് നുണ പരിശോധനക്ക് വിധേയമാക്കിയത്.
അതേസമയം, വണ്ടി ഓടിച്ചത് ബാലഭാസ്‌കറാണെന്ന കള്ളം ഡ്രൈവർ എന്തിന് പറഞ്ഞുവെന്ന സംശയം ബാക്കിയാണ്. അതിനാൽ അർജുനെ വീണ്ടും ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്. അതിന് ശേഷം അന്തിമ നിലപാടിലേക്ക് സിബിഐ എത്തും. ബാലഭാസ്‌കറിന്റെ മരണത്തിൽ ദുരൂഹത നിറയാൻ ഏക കാരണം ഡ്രൈവറുടെ കള്ളം പറച്ചിലെന്ന നിഗമനത്തിലാണ് സിബിഐ ഇപ്പോൾ.
National News: വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി