കോഴിക്കോട് : കഴിഞ്ഞ ദിവസം കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിബിഐ നടത്തിയ മിന്നല്‍ പരിശോധനയിൽ വെളിവായത് ഗുരുതര ക്രമക്കേടുകള്‍. സിബിഐ നടത്തിയ റെയ്ഡില്‍ വിമാനത്താവളത്തില്‍ ഉണ്ടായിരുന്ന കസ്‌റ്റംസ് ഉദ്യോഗസ്‌ഥരില്‍ നിന്നും പണവും സ്വര്‍ണ്ണവും പിടിച്ചെടുത്തു. ഏകദേശം മൂന്നര ലക്ഷം രൂപയും, 650 ഗ്രാം സ്വര്‍ണ്ണവുമാണ് കരിപ്പൂരിലെ കസ്‌റ്റംസ് ഡ്യൂട്ടി ഓഫീസില്‍ നിന്നും സിബിഐ പിടിച്ചെടുത്തത്.
ചൊവ്വാഴച പുലര്‍ച്ചെ മുതല്‍ ബുധനാഴ്‌ച പുലര്‍ച്ചെ വരെ നടത്തിയ 24 മണിക്കൂര്‍ റെയ്ഡില്‍ കസ്‌റ്റംസ് ഉദ്യോഗസ്‌ഥരുടെ ഭാഗത്ത് നിന്നുള്ള വലിയ ക്രമക്കേടുകളാണ് വെളിവായത്. 10 സിബിഐ ഉദ്യോഗസ്‌ഥര്‍ അടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്. കസ്‌റ്റംസ് ഓഫീസില്‍ നിന്നും കണ്ടെടുത്ത സ്വര്‍ണ്ണത്തിനും പണത്തിനും ഒപ്പം തന്നെ, കസ്‌റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യാത്രക്കാരില്‍ നിന്നും 750 ഗ്രാം സ്വര്‍ണ്ണവും സിബിഐ പിടികൂടി.
സ്വര്‍ണ്ണം പിടികൂടിയ യാത്രക്കാരുടെ പാസ്‌പോര്‍ട്ട് സിബിഐ വാങ്ങിവച്ചു. സ്വര്‍ണ്ണത്തിനൊപ്പം തന്നെ നിരവധി വിദേശ സിഗരറ്റ് പെട്ടികളും സിബിഐ യാത്രക്കാരില്‍ നിന്നും പിടികൂടിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചു കാലങ്ങളായി കരിപ്പൂരില്‍ വന്‍ സ്വര്‍ണ്ണവേട്ടയാണ് പ്രതിദിനം നടക്കുന്നത്. നിരവധി ആളുകളെ ഇതുമായി ബന്ധപ്പെട്ട് പിടികൂടുകയും ചെയ്‌തിരുന്നു.
വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്തില്‍ കസ്‌റ്റംസ് ഉദ്യോഗസ്‌ഥരുടെ പരിശോധനകളില്‍ പിഴവുണ്ടോയെന്ന് കണ്ടെത്താൻ വേണ്ടിയാണ് ഇപ്പോള്‍ റെയ്ഡ് നടത്താന്‍ സിബിഐ ഉദ്യോഗസ്‌ഥര്‍ തീരുമാനിച്ചതെന്നാണ് വിവരം. അതിന്റെ ഭാഗമായി കഴിഞ്ഞ ഒരാഴ്‌ചയായി വിമാനത്താവളത്തിലെ കസ്‌റ്റംസ് ഉദ്യോഗസ്‌ഥര്‍ സിബിഐയുടെ നിരീക്ഷണത്തിലായിരുന്നു.
Read also : തലസ്‌ഥാനത്ത് അടിയന്തരാവസ്‌ഥ; അമേരിക്കയിൽ നടക്കുന്നത് ഭയാനകമായ കാര്യങ്ങളെന്ന് ട്രംപ്