ഹത്രസ്: ഉത്തര്‍പ്രദേശിലെ ഹത്രസില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ ഗ്രാമം ഇന്ന് സിബിഐ അന്വേഷണ സംഘം സന്ദര്‍ശിച്ചേക്കും. അതേസമയം അന്വേഷണ സംഘം ഞായറാഴ്‌ച ഹത്രസില്‍ എത്തിയിരുന്നതായി പൊലീസ് സൂപ്രണ്ട് വിനീത് ജൈസ്വാള്‍ പറഞ്ഞു.
സിബിഐ സംഘം ഞായറാഴ്‌ചതന്നെ ഹത്രസില്‍ എത്തിയതായും ഛണ്ട്പ പൊലീസ് സ്‌റ്റേഷനില്‍ നിന്നും ഹത്രസ് കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ചതായും പൊലീസ് സൂപ്രണ്ട് പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ഗ്രാമം സന്ദര്‍ശിക്കാന്‍ സാധ്യതയുള്ളതായും പൊലീസ് സൂപ്രണ്ട് വിനീത് ജൈസ്വാള്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
‘ഇനിയും ഉദ്യോഗസ്‌ഥര്‍ ഇന്ന് എത്തിച്ചേരാന്‍ സാധ്യതയുണ്ട്. ഫോറെന്‍സിക് വിഭാഗവും ഇന്ന് എത്തിയേക്കാം’ പൊലീസ് സൂപ്രണ്ട് പറഞ്ഞു.
Must Read: എന്താണ് യഥാർഥത്തിൽ ഹത്രസിൽ സംഭവിച്ചത്
അതേസമയം ഹത്രസ് പെണ്‍കുട്ടിയുടെ കുടുംബം അലഹബാദ് ഹൈക്കോടതിയുടെ മുമ്പാകെ ഹാജരാകാന്‍ ഇന്ന് പുലര്‍ച്ചയോടെ ലഖ്‌നൗവില്‍ എത്തി. പൊലീസിന്റെയും ഉദ്യോഗസ്‌ഥരുടെയും അകമ്പടിയോടെയാണ് കുടുംബം ലഖ്‌നൗവില്‍ എത്തിയത്. പെണ്‍കുട്ടിയുടെ മൃതദേഹം കുടുംബത്തിന്റെ അനുമതിയില്ലാതെ സംസ്‌കരിച്ചതില്‍ കോടതി സ്വമേധയാ കേസ് എടുക്കുകയായിരുന്നു.
സിബിഐ ഞായറാഴ്‌ച കേസിലെ ഒരു പ്രതിക്കെതിരെ കേസെടുത്തിരുന്നു. യു പി സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് കേസ് സിബിഐ ഏറ്റെടുത്തത്.
Read Also: പ്രോപ്പർട്ടി കാർഡുകളുടെ വിതരണം ഇന്ന്