ന്യൂഡെൽഹി: നാവിക സേനയ്‌ക്ക് വേണ്ടി ആറ് അന്തർവാഹിനികൾ നിർമിക്കാനായി 43000 കോടിയുടെ പദ്ധതിക്ക് കേന്ദ്രം അനുമതി നൽകി. ‘പ്രോജക്‌ട് -75 ഐ’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിക്ക് ഡിഫൻസ് അക്വിസിഷൻ കൗൺസിലാണ് ഇന്ന് അനുമതി നൽകിയത്. നേരത്തെ പദ്ധതിയിൽ താൽപര്യം പ്രകടിപ്പിച്ച രണ്ട് ഇന്ത്യൻ കമ്പനികളെയും ആറ് വിദേശ കമ്പനികളെയും കേന്ദ്രം ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.
പദ്ധതിക്ക് കീഴിൽ രണ്ട് ഇന്ത്യൻ കമ്പനികൾക്ക് ഒരു വിദേശ നിർമാതാവുമായി സഹകരിച്ച് പ്രവർത്തിക്കാൻ കഴിയും. മസഗൺ ഡോക്‌സ് (എംഡിഎൽ), സ്വകാര്യ കമ്പനിയായ ലാർസൻ & ടൂബ്രോ എന്നിവക്കാണ് ഇപ്പോൾ പദ്ധതിയുടെ ഭാഗമാകാൻ അനുമതി ലഭിച്ചിരിക്കുന്നത്. അന്തർവാഹിനികളുടെ നിർമാണം ഇന്ത്യയിൽ വച്ച് തന്നെയാണ് നടക്കുക. മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ഇത് നടക്കുന്നത്.
The DAC also approved issue of RFP for construction of six Conventional Submarines under Project P 75 (I) under the Strategic Partnership (SP) Model. This project envisages indigenous construction of six conventional submarines at an estimated cost of Rs 43,000 cr.
— रक्षा मंत्री कार्यालय/ RMO India (@DefenceMinIndia) June 4, 2021
ഇന്ത്യയെ ആഗോള തലത്തിൽ തന്നെ പ്രതിരോധ സംവിധാനങ്ങളുടെ നിർമാണ ഹബ്ബാക്കി മാറ്റുകയാണ് പദ്ധതിയുടെ മുഖ്യലക്ഷ്യം. നിലവിൽ ഇന്ത്യൻ നാവിക സേനയ്‌ക്ക് 12 അന്തർവാഹിനികളാണ് ഉള്ളത്.
രണ്ട് ആണവായുധ ശേഷിയുള്ള അന്തർവാഹിനികളും നാവിക സേനയ്‌ക്ക് സ്വന്തമായുണ്ട് ( ഐഎൻഎസ് ചക്ര, ഐഎൻഎസ് അരിഹന്ത്). ഇന്ത്യൻ സമുദ്രാതിർത്തികളിൽ ചൈനീസ് സാന്നിധ്യം കൂടുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തു വന്നതിന് ശേഷം നാവിക സേന പദ്ധതിയുടെ വേഗത കൂട്ടുകയായിരുന്നു.
Read Also: റിസർവ് ബാങ്ക് വായ്‌പാ നയം പ്രഖ്യാപിച്ചു; നിരക്കുകളിൽ മാറ്റമില്ല