ന്യൂഡെൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരെ സമരം നടത്തുന്ന കർഷകരെ ചർച്ചക്ക് വിളിച്ച് കേന്ദ്ര സർക്കാർ. വരുന്ന ബുധനാഴ്‌ച (ഡിസംബർ 30) ഉച്ചക്ക് രണ്ട് മണിക്ക് ഡെൽഹി വിജ്‌ഞാൻ ഭവനിലാണ് ചർച്ച. കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിലെ നടപടിക്രമം അടക്കം കർഷകർ മുന്നോട്ട് വച്ച നാല് ഉപാധികളിലും ചർച്ച നടത്താമെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചത്.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് കര്‍ഷകര്‍ സമരം ആരംഭിച്ചതിന് ശേഷമുള്ള ആറാംവട്ട ചര്‍ച്ചയാണ് ബുധനാഴ്‌ച നടക്കുക. 29ന് ചര്‍ച്ച നടത്താമെന്ന് കര്‍ഷകര്‍ നേരത്തെ കേന്ദ്രത്തെ അറിയിച്ചിരുന്നെങ്കിലും ഇതിനോട് കേന്ദ്രം പ്രതികരിച്ചിരുന്നില്ല.
തുറന്ന മനസോടെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്‌ഞാബദ്ധമാണെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍ പ്രതികരിച്ചു. ചർച്ചക്ക് തയ്യാറായെങ്കിലും തങ്ങളുടെ മുന്‍ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് കര്‍ഷകര്‍ വ്യക്‌തമാക്കി. മൂന്ന് നിയമങ്ങളും പിന്‍വലിക്കണമെന്ന നിലപാടിലാണ് കര്‍ഷകര്‍. ഡിസംബര്‍ എട്ടിനായിരുന്നു കേന്ദ്ര സര്‍ക്കാരുമായി കര്‍ഷകര്‍ അവസാനമായി ചര്‍ച്ച നടത്തിയത്.
#FarmLaws: Central Government calls farmers for meeting on 30th December, 2pm at Vigyan Bhawan in Delhi pic.twitter.com/VqFxj9thZF
— ANI (@ANI) December 28, 2020
നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് കേന്ദ്രം അറിയിച്ചതോടെ ചര്‍ച്ചകളെല്ലാം പരാജയപ്പെടുകയായിരുന്നു. ഭേദഗതികളെപ്പറ്റി ആലോചിക്കാമെന്നും താങ്ങുവിലയില്‍ ചില ഉറപ്പുകള്‍ നല്‍കാമെന്നുമായിരുന്നു കേന്ദ്രം ആവര്‍ത്തിച്ചിരുന്നത്. ഇത് കർഷകർ അംഗീകരിക്കാതായതോടെ ചര്‍ച്ചകള്‍ അവസാനിക്കുകയായിരുന്നു. ഈ ചര്‍ച്ചയും പരാജയപ്പെട്ടാല്‍ സമരം കൂടുതല്‍ ശക്‌തമാക്കുമെന്ന് കര്‍ഷകര്‍ അറിയിച്ചിട്ടുണ്ട്.
Kerala News: ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികള്‍ക്കുള്ള വിവാഹ ധനസഹായം തുടരും; മന്ത്രി കെകെ ശൈലജ