ന്യൂഡെല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്‌ചാത്തലത്തില്‍ സെന്‍ട്രല്‍ വിസ്‌ത പദ്ധതിയുടെ നിര്‍മാണം തടയണം എന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി സുപ്രീം കോടതി നിരസിച്ചു. നിലവിൽ ഡെല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിൽ ഉള്ള വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ഹരജിയിൽ ഇടപെടാന്‍ വിസമ്മതിച്ചത്. വിഷയത്തിൽ ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീം കോടതി നിർദേശിച്ചു.
ഡെല്‍ഹിയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലും പദ്ധതിയുമായി മുന്നോട്ടു പോകുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് ഹരജിക്കാരന്‍ സുപ്രീം കോടതിയെ സമീപിച്ചത്. രാജ്യതലസ്‌ഥാനത്ത് എല്ലാ നിര്‍മാണ പ്രവര്‍ത്തനവും നിർത്തി വച്ചുവെന്നും എന്നാൽ സെന്‍ട്രല്‍ വിസ്‌തയുടെ നിർമാണം മാത്രം തുടരുന്നുവെന്നും മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ഥ് ലുത്ര കോടതിയില്‍ ചൂണ്ടിക്കാട്ടി.
‘പദ്ധതി അവശ്യ സർവീസിൽ ഉൾപ്പെടുത്തിയാണ് മുന്നോട്ട് പോകുന്നത്. നിര്‍മാണം എങ്ങനെ ഒരു അനിവാര്യ പ്രവര്‍ത്തനമാകും. ആരോഗ്യ അടിയന്തരാവസ്‌ഥയുടെ സാഹചര്യങ്ങളില്‍ തൊഴിലാളികളുടെയും അവരുടെ കുടുംബങ്ങളുടെയും ജീവന്‍ അപകടത്തിൽ ആകുന്നതിനെ കുറിച്ച് നമ്മള്‍ ആലോചിക്കുന്നില്ല. ആരോഗ്യ സംരക്ഷണ സംവിധാനത്തില്‍ കൂടുതല്‍ സമ്മർദ്ദം ചെലുത്താനും നമുക്ക് കഴിയുന്നില്ല’, സിദ്ധാര്‍ഥ് വാദിച്ചു.
നിലവില്‍ എട്ട് സ്‌ഥലങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍, ഡെല്‍ഹി ഹൈക്കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട കേസ് നിലനില്‍ക്കുന്നു എന്നതിനാൽ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹരജിയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു.
ഇതേ ഹരജി ഹൈക്കോടതിയിലും സമര്‍പ്പിച്ചിരുന്നു. കേസിൽ വാദം കേൾക്കുന്നതിന് മുൻപ് സുപ്രീം കോടതിയുടെ വിധി വിശദമായി പഠിക്കണമെന്ന് വ്യക്‌തമാക്കി ഹരജി പരിഗണിക്കുന്നത് ഹൈക്കോടതി മെയ് 17ലേക്ക് മാറ്റിയിരുന്നു. മേയ് പകുതിയോടെ കോവിഡ് കേസുകൾ ഉയരുമെന്ന വിദഗ്ധരുടെ റിപ്പോർട് ചൂണ്ടിക്കാട്ടി ഇക്കാര്യം അടിയന്തരമായി പരിഗണിക്കണമെന്ന് ലുത്ര അഭ്യര്‍ഥിച്ചെങ്കിലും ജസ്‌റ്റിസുമാരായ വിനീത് ശരണ്‍, ദിനേശ് മഹേശ്വരി എന്നിവരുടെ ബെഞ്ച് അംഗീകരിച്ചില്ല.
Read also: സുശാന്ത് സിംഗ് രജ്‌പുത് കേസ്; ലഹരിമരുന്ന് കേസില്‍ ഒരാള്‍ പിടിയില്‍