ന്യൂഡെല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ ഉന്നയിച്ചുള്ള പ്രതിപക്ഷ പ്രക്ഷോഭത്തിൽ കേന്ദ്രമന്ത്രി അമിത് ഷാ ഒരുതരത്തിലുള്ള വിശദീകരണവും നല്‍കില്ലെന്ന് റിപ്പോര്‍ട്. വിവാദത്തില്‍ അമിത് ഷാ വിശദീകരണം നല്‍കേണ്ടെന്ന നിലപാടിലാണ് ബിജെപി. പ്രതിപക്ഷ പ്രക്ഷോഭത്തിൽ എംപിമാർ സംയമനം പാലിക്കണമെന്നും പാര്‍ലമെന്റിന്റെ മഹത്വം കാത്തുസൂക്ഷിക്കണം എന്നും എന്‍ഡിഎ എംപിമാരോട് പ്രധാനമന്ത്രി നിർദ്ദേശിച്ചിരുന്നു.
പെഗാസസ് വിവാദം കെട്ടിച്ചമച്ചതാണ് എന്നായിരുന്നു നേരത്തെ അമിത് ഷാ പറഞ്ഞിരുന്നത്. എന്നാല്‍ ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ അന്വേഷണം വേണമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതാദ്യമായാണ് എന്‍ഡിഎ സഖ്യകക്ഷി തന്നെ അന്വേഷണം ആവശ്യപ്പെടുന്നത്. പെഗാസസില്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നുണ്ടെന്നും അത് തീര്‍ച്ചയായും പരിഗണിക്കണമെന്നാണ് നിതീഷ് പറഞ്ഞത്.
അതേസമയം, വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം പാര്‍ലമെന്റില്‍ പ്രതിഷേധം തുടരുകയാണ്. പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ നാളെ സുപ്രീം കോടതി പരിഗണിക്കും. കോടതി തീരുമാനം ഉണ്ടാകുന്നതുവരെ പ്രതിഷേധം തുടരണമെന്നാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
പെഗാസസ് ചാരവൃത്തിയില്‍ അന്വേഷണം ആവശ്യപ്പെട്ട് മാദ്ധ്യമ സ്‌ഥാപനങ്ങളുടെ കൂട്ടായ്‌മയായ എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. കൂടാതെ സുപ്രീം കോടതി ജഡ്ജിയുടെ മോല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകരായ എന്‍ റാം, ശശി കുമാര്‍, രാജ്യസഭ എംപി ജോണ്‍ ബ്രിട്ടാസ്, അഭിഭാഷകന്‍ എംഎല്‍ ശര്‍മ എന്നിവരും ഹരജി സമർപ്പിച്ചിരുന്നു. ഇവയെല്ലാം കോടതി നാളെ പരിഗണിക്കും.
ഇസ്രയേൽ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയായ എൻഎസ്ഒ വികസിപ്പിച്ചെടുത്ത ചാര സോഫ്റ്റ് വെയറായ പെഗാസസ് വഴി രാജ്യത്തെ രാഷ്‌ട്രീയക്കാരും മാദ്ധ്യമ പ്രവർത്തകരും ഉൾപ്പടെയുള്ളവരുടെ ഫോണുകൾ ചോർത്തിയെന്നാണ് റിപ്പോർട്. വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 16 മാദ്ധ്യമ സ്‌ഥാപനങ്ങള്‍ ചേര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പെഗാസസ് ചോര്‍ച്ചയുടെ വിവരങ്ങള്‍ പുറത്തു വന്നത്.
Read also: 9 വയസുകാരിയുടെ കൊലപാതകം: പ്രതിഷേധം ശക്‌തം, ബിജെപി അധ്യക്ഷനെ തടഞ്ഞ് നാട്ടുകാർ