തൃശൂർ: ചാലക്കുടിയിലെ സ്‌ഥാനാർഥിത്വത്തെ ചൊല്ലി കോൺഗ്രസിൽ കൂട്ടരാജി. കോൺഗ്രസിലെ 33 ബൂത്ത് പ്രസിഡണ്ടുമാർ രാജിവച്ചു. ചാലക്കുടിയിൽ ടിജെ സനീഷ് കുമാറിനെ സ്‌ഥാനാർഥിയായി പരിഗണിക്കുന്നതിൽ പ്രതിഷേധിച്ചാണ് രാജി.
ബൂത്ത് പ്രസിഡണ്ടുമാരെ കൂടാതെ എട്ട് മണ്ഡലം പ്രസിഡണ്ടുമാരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും രാജിവച്ചു. മണ്ഡലത്തിന് പുറത്തു നിന്നുള്ളവരെ സ്‌ഥാനാർഥി ആക്കേണ്ട എന്നാണ് പ്രവർത്തകരുടെ നിലപാട്.
ചാലക്കുടിയിൽ കഴിഞ്ഞ ദിവസം കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം ഉണ്ടായിരുന്നു. മണ്ഡലത്തിൽ ഉള്ളവരെ തന്നെ സ്‌ഥാനാർഥി ആക്കണം എന്നാവശ്യപ്പെട്ട് എട്ട് മണ്ഡലം കമ്മിറ്റികളിലെ ഭാരവാഹികൾ രാജി ഭീഷണി ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് പ്രവർത്തകർ കൂട്ടത്തോടെ രാജിവച്ചത്.
അതേസമയം, സ്‌ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് മറ്റ് ജില്ലകളിലും കോൺഗ്രസിൽ പ്രശ്‌നങ്ങൾ തുടരുകയാണ്. തൃക്കരിപ്പൂര്‍ സീറ്റ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് വിട്ടു കൊടുത്തതും ഉദുമ സീറ്റിൽ ഡിസിസി നിര്‍ദേശിച്ച സ്‌ഥാനാര്‍ഥിക്ക് പകരം മറ്റൊരാളെ കൊണ്ടു വരാനുള്ള നീക്കവും കാസര്‍ഗോട്ടെ കോണ്‍ഗ്രസിൽ പൊട്ടിത്തെറിക്ക് കാരണമായിട്ടുണ്ട്.
ഉദുമ സീറ്റിൽ ഡിസിസി നിർദ്ദേശിച്ച സ്‌ഥാനാര്‍ഥികളെ നിർത്തിയില്ലെങ്കിൽ രാജിവെക്കുമെന്ന് ഡിസിസി സെക്രട്ടറിമാരടക്കം 10 നേതാക്കൾ കെപിസിസിയെ അറിയിച്ചിട്ടുണ്ട്.
Also Read: ഇന്ത്യയെ തള്ളി ചൈന; ബ്രഹ്‌മപുത്രയിലെ അണക്കെട്ട് നിർമാണം മുന്നോട്ട് തന്നെ