ആൻഫീൽഡ്: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ സെമിഫൈനൽ ലൈനപ്പായി. ലിവർപൂളിനെ മറികടന്ന് റയൽ മാഡ്രിഡും ബൊറൂസിയ ഡോർട്ട്മുണ്ടിനെ തകർത്ത് മാഞ്ചസ്‌റ്റർ സിറ്റിയും സെമിയിലെത്തി. റയല്‍ മാഡ്രിഡിനോട് ആദ്യ പാദത്തിലേറ്റ തോൽവിക്ക് പകരം വീട്ടാൻ ആൻഫീൽഡിൽ ലിവർപൂളിനായില്ല.
മൽസരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞതോടെ റയൽ അവസാന നാലിലേക്ക് മുന്നേറി. ഈ വർഷം ഒരു കിരീടം പോലുമില്ലാതെയാണ് യർഗൻ ക്ളോപ്പിന്റെ ചെമ്പടക്ക് സീസൺ അവസാനിപ്പിക്കേണ്ടി വരിക.
മറുഭാഗത്ത് മാഞ്ചസ്‌റ്റര്‍ സിറ്റി വീണ്ടും ബൊറൂസിയ ഡോർട്ട്മുണ്ടിനെതിരെ നന്നായി കളിച്ചു ജയിച്ചു. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ജയം. പതിനഞ്ചാം മിനുട്ടിൽ മുന്നിലെത്തിയ ശേഷമാണ് ഡോർട്ട്മുണ്ട് കീഴടങ്ങിയത്. അമ്പത്തിയഞ്ചാം മിനിറ്റിൽ റിയാദ് മെഹ്റസും 75ആം മിനിറ്റിൽ ഫിൽ ഫോഡനും സിറ്റിക്കായി വലകുലുക്കി. ഇരുപാദങ്ങളിലായി 4-2നാണ് സിറ്റിയുടെ ജയം.
അവസാന നാലിലെത്തുന്ന രണ്ടാമത്തെ ഇംഗ്‌ളീഷ് ടീമാണ് മാഞ്ചസ്‌റ്റര്‍ സിറ്റി. നേരത്തെ ചെൽസിയും സെമി ഉറപ്പാക്കിയിരുന്നു. സെമിഫൈനലിൽ റയൽ മാഡ്രിഡ്, ചെൽസിയെയും മാഞ്ചസ്‌റ്റർ സിറ്റി, പിഎസ്‌ജിയെയും നേരിടും. ഈ മാസം 27നാണ് സെമിഫൈനൽ.
Read Also: വാക്‌സിൻ എടുക്കാത്തവർക്ക് റേഷനില്ല; മുന്നറിയിപ്പുമായി ലക്ഷദ്വീപ്