ന്യൂഡെൽഹി: കോവിഡ് പ്രതിരോധ വാക്‌സിൻ എടുക്കാത്തവര്‍ക്ക് ഭാവിയില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കില്ലെന്ന സൂചനയുമായി ലക്ഷദ്വീപ്. കുത്തിവെപ്പ് സ്വീകരിക്കാത്തവര്‍ക്ക് റേഷന്‍ നിര്‍ത്തലാക്കുമെന്നും ലക്ഷദ്വീപ് ഭരണകൂടത്തിന് കീഴിലെ കടമത്ത് സബ് ഡിവിഷണല്‍ ഓഫീസ് മുന്നറിയിപ്പ് നൽകി. ലക്ഷദ്വീപില്‍ താരതമ്യേനെ രോഗവ്യാപന നിരക്ക് കുറവാണെങ്കിലും കടുത്ത നിയന്ത്രണങ്ങളാണ് നിലവിലുള്ളത്.
ലക്ഷദ്വീപ് കളക്‌ടറുടെ നിർദ്ദേശ പ്രകാരം കടമത്ത് സബ് ഡിവിഷണല്‍ ഓഫീസര്‍ എന്‍ സി മൂസയുടെ പേരില്‍ പുറത്തിറക്കിയ പ്രത്യേക അറിയിപ്പ് അനുസരിച്ച് ദ്വീപിലെ 45 വയസ് കഴിഞ്ഞ എല്ലാവരും ഇതിനകം വാക്‌സിൻ സ്വീകരിച്ചിരിക്കണം. വാക്‌സിൻ എടുക്കാത്തവര്‍ക്ക് ഭാവിയില്‍ സർക്കാർ സേവനങ്ങള്‍ ലഭിക്കില്ല. റേഷന്‍ നിര്‍ത്തലാക്കുമെന്ന മുന്നറിയിപ്പുമുണ്ട്. കൂടാതെ മത സാമൂഹിക ഒത്തുചേരലുകളില്‍ പങ്കെടുക്കുന്നതിനും വിലക്കുണ്ടാവും. അതേസമയം, ലക്ഷദ്വീപിലെ 10 ദ്വീപുകളിലായി ഇതിനകം നൂറില്‍ താഴെ കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട് ചെയ്യപ്പെട്ടത്. ഔദ്യോഗിക രേഖ പ്രകാരം ദ്വീപില്‍ കോവിഡ് മരണം ഉണ്ടായിട്ടില്ല.
ഏപ്രില്‍ ഒന്ന് മുതല്‍ തന്നെ ദ്വീപില്‍ 45ന് മുകളിൽ പ്രായമുള്ളവർക്ക് വാക്‌സിനേഷന്‍ ആരംഭിച്ചിരുന്നു. വാക്‌സിൻ എടുക്കാത്തവര്‍ക്കുള്ള മുന്നറിയിപ്പ് വെള്ളിയാഴ്‌ച പ്രാർഥനക്ക് ശേഷം പള്ളികളില്‍ അനൗൺസ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗവൺമെന്റ് ഖാദിക്കും പള്ളി ഭാരവാഹികള്‍ക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
Also Read: തീവ്ര കോവിഡ് വ്യാപനം; ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശനം വെട്ടിച്ചുരുക്കി