തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ ശക്‌തമായ മഴക്ക് സാധ്യതയുള്ളതായി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും കൂടുതൽ മഴക്ക് സാധ്യതയുണ്ട്. നാളെയോടെ തെക്കൻ ആൻഡമാൻ കടലിൽ ചക്രവാതച്ചുഴി രൂപപ്പെടും. പിന്നീട് ഇത് ന്യൂനമർദ്ദമായി മാറുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മഴക്കൊപ്പം ശക്‌തമായ കാറ്റിനും മോശം കാലാവസ്‌ഥക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മോശം കാലാവസ്‌ഥക്ക് സാധ്യത ഉള്ളതിനാൽ മൽസ്യത്തൊഴിലാളികൾക്ക് ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, കേരള-കർണാടക- ലക്ഷദ്വീപ് മൽസ്യബന്ധനത്തിന് തടസമില്ലെന്നും കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു.
6ആം തീയതി തെക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള തെക്ക്-ആൻഡമാൻ കടലിലും മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗത്തിലും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെ വേഗത്തിലും ശക്‌തമായ കാറ്റിനും മോശം കാലാവസ്‌ഥക്കും സാധ്യതയുണ്ട്. 7ന് തെക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 45-55 കിലോമീറ്റർ വേഗത്തിലും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വേഗത്തിൽ വരെ ശക്‌തമായ കാറ്റിനും മോശം കാലാവസ്‌ഥക്കും സാധ്യതയുണ്ട്.
8ന് ബംഗാൾ ഉൾക്കടലിന്റെ തെക്ക് പടിഞ്ഞാറൻ സമുദ്ര ഭാഗങ്ങളിലും, അതിനോട് ചേർന്നുള്ള തെക്ക് കിഴക്കൻ സമുദ്ര ഭാഗങ്ങളിലും മണിക്കൂറിൽ 50-60 കിലോമീറ്റർ വേഗത്തിലും ചില അവസരങ്ങളിൽ 70 കിലോമീറ്റർ വരെ വേഗത്തിലും ശക്‌തമായ കാറ്റിനും മോശം കാലാവസ്‌ഥക്കും സാധ്യതയുണ്ട്. അതേസമയം, ശക്‌തമായ കാറ്റിനൊപ്പം ഇടിമിന്നലിനും സാധ്യത ഉള്ളതിനാൽ ആളുകൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
Most Read: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തൃശൂർ പൂരം നടത്താൻ തീരുമാനം