തിരുവനന്തപുരം: മലങ്കര എസ്‌റ്റേറ്റിലെ ജാതി മതില്‍ പൊളിച്ച വിഷയത്തില്‍ അറസ്‌റ്റ് ചെയ്‌ത ഭീം ആര്‍മി പ്രവർത്തകരെ മോചിപ്പിക്കണമെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ഉടൻ നടപടി എടുത്തില്ലെങ്കില്‍ പ്രതിഷേധവുമായി കേരളത്തിൽ എത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ ടാഗ് ചെയ്‌ത് ചന്ദ്രശേഖർ ട്വീറ്റ് ചെയ്‌തു.
‘അടിസ്‌ഥാന ജനതക്ക് സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച് മലങ്കര എസ്‌റ്റേറ്റില്‍ നിര്‍മിച്ച ജാതി മതില്‍ ഭീം ആര്‍മി തകര്‍ത്തു. നീതി ഉറപ്പാക്കുന്നതിന് പകരം സര്‍ക്കാര്‍ ഭീം ആര്‍മി അംഗങ്ങളെ അറസ്‌റ്റ് ചെയ്‌തു. അവരെ ഉടന്‍ മോചിപ്പിച്ചില്ലെങ്കില്‍ നീതി ഉറപ്പാക്കാന്‍ ഞങ്ങള്‍ ഉടന്‍ കേരളത്തിലെത്തും’, ചന്ദ്രശേഖര്‍ ട്വീറ്റ് ചെയ്‌തു.
തൊടുപുഴ മുട്ടം പാമ്പാനി ദളിത് കോളനിയിലേക്കുള്ള വഴി തടഞ്ഞാണ് മലങ്കര എസ്‌റ്റേറ്റിൽ ഗേറ്റ് നിർമിച്ചിരുന്നത്. ഗേറ്റ് മാറ്റണമെന്ന് കലക്‌ടർ ഉൾപ്പെടെ ഉത്തരവിട്ടിട്ടും നടപടി ഉണ്ടായിരുന്നില്ല. കോളനിക്കാർക്ക് മതിൽ ചാടിക്കടന്നോ കിലോമീറ്ററുകൾ ചുറ്റി സഞ്ചരിച്ചോ വേണമായിരുന്നു പുറത്തേക്ക് പോകാൻ. ഈ മതിൽ കഴിഞ്ഞ ദിവസം ഭീം ആർമി പ്രവർത്തകർ തകർത്തിരുന്നു. ഇതേ തുടർന്നാണ് പ്രവർത്തകരെ പോലീസ് അറസ്‌റ്റ് ചെയ്‌തത്.
Read also: കോൺഗ്രസ് വിടുമെന്ന് പറഞ്ഞിട്ടില്ല; ചാക്കോയെ തള്ളി കെ സുധാകരൻ