ലഖ്‌നൗ: ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് നേരെ വധശ്രമം. യുപി സഹാരൻപൂരിൽ കാറിലെത്തിയ ആയുധധാരികളായ സംഘം ചന്ദ്രശേഖർ ആസാദിന്റെ വാഹനവ്യൂഹത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. രണ്ടു വെടിയുണ്ടകളാണ് ആസാദിന്റെ കാറിൽ പതിച്ചത്. ആദ്യ ബുള്ളറ്റ് കാറിന്റെ സീറ്റിൽ തറച്ചു ആസാദിന്റെ അരഭാഗത്തുരഞ്ഞു ഡോർ തകർത്തു.
കാറിന്റെ വശങ്ങളിലെ ചില്ലുകൾ പൂർണമായും തകർന്നു. രണ്ടാമത്തെ വെടിയുണ്ട പിൻഭാഗത്താണ് കൊണ്ടത്. തലനാരിഴയ്‌ക്കാണ് ആസാദ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. ആസാദിന്റെ ഇളയ സഹോദരനടക്കം അഞ്ചുപേരാണ് കാറിൽ ഉണ്ടായിരുന്നത്. കാറിലെത്തിയ സംഘമാണ് ആസാദിന് നേരെ ആക്രമണം നടത്തിയതെന്ന് പോലീസ് അറിയിച്ചു.
ആസാദിന്റെ ആരോഗ്യനില തൃപ്‌തികരമാണെന്നും അടുത്ത ആശുപത്രിയിൽ ചികിൽസ നൽകിയെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്‌ഥനായ വിപിൻ താഡ പറഞ്ഞു. അതേസമയം, തന്റെ കൂടെയുള്ളവർ അക്രമികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ചന്ദ്രശേഖർ ആസാദ് പ്രതികരിച്ചു. ആസാദിന് നേരെയുണ്ടായ ആക്രമണം ഭീരുത്വപരമായ നടപടിയാണെന്നും കുറ്റവാളികളെ ഉടൻ തന്നെ അറസ്‌റ്റ് ചെയ്യണമെന്നും ഭീം ആർമി ആവശ്യപ്പെട്ടു.
Most Read: ഏക സിവിൽ കോഡ്; ഭരണഘടന വിഭാവനം ചെയ്യുന്നുവെന്ന് ആംആദ്‌മി