ബെംഗളൂരു: ചന്ദ്രനെപ്പോലെ തിളങ്ങി ഇന്ത്യാ രാജ്യവും. രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാൻ-3യുടെ(Chandrayaan3) സോഫ്റ്റ് ലാൻഡിങ് വിജയകരമായി പൂർത്തിയാക്കി. രാവും പകലുമില്ലാതെ, ഊണും ഉറക്കവുമില്ലാതെ ഐഎസ്ആർഒ ഗവേഷകർ നടത്തിയ പ്രയത്‌നം ഒടുവിൽ ചന്ദ്രോപരിതലത്തിൽ വിജയക്കൊടി പാറിച്ചിരിക്കുകയാണ്. ചന്ദ്രയാൻ 3 പേടകം ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയതോടെ, ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ രാജ്യമായി ഇന്ത്യ മാറി.
വൈകിട്ട് 6.03 നായിരുന്നു ചരിത്ര നിമിഷം. ഇന്നേവരെ ഒരു പേടകത്തിനും സോഫ്റ്റ് ലാൻഡിങ് നടത്താൻ സാധിക്കാത്തത്ര അപകടകരമായ മേഖലയിലാണ് ഇന്ത്യ കരുത്തോടെ കാൽ കുത്തിയത്. ലാൻഡിങ്ങിന് പിന്നാലെ ബംഗളൂരുവിലെ ഐഎസ്‌ആർഒയുടെ ടെലിമെട്രി, ട്രാക്കിങ് കമാൻഡ് നെറ്റ്‌വർക്കിന് കീഴിലെ മിഷൻ ഓപ്പറേഷൻസ് കോംപ്‌ളക്‌സിലേക്ക് ലാൻഡറിൽ നിന്നുള്ള ആദ്യ സിഗ്‌നൽ എത്തി.
ദൗത്യത്തിന് നേതൃത്വം നൽകിയ ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് ഉൾപ്പടെയുള്ള ഗവേഷകർ ആഹ്ളാദാരവങ്ങളോടെ കൈയ്യടിച്ചു. 140 കോടി ഇന്ത്യ ജനതയുടെ നെഞ്ചിൽ അഭിമാനത്തോടെ ചന്ദ്രബിംബം തിളങ്ങി നിന്നു. ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ 3 ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ നിമിഷം ഐതിഹാസികമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു. ഭൂമിയിൽ സ്വപ്‌നം കണ്ടത് രാജ്യം ചന്ദ്രനിൽ നടപ്പാക്കിയെന്നും ഈ നിമിഷം പുതിയ ഇന്ത്യയുടെ ജയാഘോഷത്തിന്റേത് ആണെന്നും ദക്ഷിണാഫ്രിക്കയിലെ ജൊഹന്നസ്ബർഗിൽ നിന്നും രാജ്യത്തെ അഭിസംബോധന ചെയ്‌ത് പ്രധാനമന്ത്രി പറഞ്ഞു.
14 ദിവസം നീളുന്ന ചന്ദ്രനിലെ പകൽ നേരമാണ് ലാൻഡറിന്റെയും ലോവറിന്റെയും ദൗത്യ കാലാവധി. ഈ 14 ദിവസം കൊണ്ട് പരമാവധി വിവരങ്ങൾ ശേഖരിക്കുകയാണ് ലക്ഷ്യം. ജൂലൈ 14ന് വിക്ഷേപിച്ച പേടകം 17 ദിവസം ഭൂമിയെ വലംവെച്ച ശേഷം ഓഗസ്‌റ്റ് ഒന്നിനാണ് ചന്ദ്രയാൻ മൂന്ന് ഭൂമിയുടെ ഭ്രമണപഥം വിട്ടു ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് നീങ്ങിയത്. വിക്രം എന്ന ലാൻഡറും പ്രഗ്യാൻ എന്ന റോവറും അടങ്ങിയതായിരുന്നു ഇന്ത്യയുടെ ചന്ദ്രയാൻ 3 പേടകം. ഇതോടൊപ്പം ഒരു പ്രൊപ്പൽഷൻ മൊഡ്യൂളും ഉണ്ടായിരുന്നു.
Most Read: കുരുക്ക് മുറുക്കി ഇഡി; എസി മൊയ്‌തീന്റെ രണ്ടു ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു