തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ ഏപ്രില്‍ 28ന് തുടങ്ങുന്ന ഹയര്‍ സെക്കന്ററി പ്രായോഗിക പരീക്ഷകള്‍ മാറ്റണമെന്ന ആവശ്യം പരിശോധിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടർ അടിയന്തിരമായി വിശദീകരണം സമര്‍പ്പിക്കണമെന്ന് സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷന്‍.
പ്രായോഗിക പരീക്ഷ മാറ്റണമെന്ന വിദ്യാർഥികളുടെ ആവശ്യം ശക്‌തമാവുകയാണ്. സയന്‍സ്, കൊമേഴ്‌സ്, ഹ്യുമാനിറ്റിസ് വിഷയങ്ങള്‍ക്ക് പ്രായോഗിക പരീക്ഷയുണ്ട്. പതിവായുള്ള പ്രാക്‌ടിക്കലിന് പുറമെ ഇക്കുറി കണക്കിനും പ്രായോഗിക പരീക്ഷയുണ്ട്. പ്രായോഗിക പരീക്ഷക്ക് പരിമിത സൗകര്യമുള്ള സ്‌കൂള്‍ ലാബുകള്‍ പങ്കിടുന്നത് രോഗവ്യാപന സാധ്യതക്ക് കാരണമാകുമെന്നാണ് പരാതി.
സാധാരണ തിയറി പരീക്ഷക്ക് മുമ്പാണ് പ്രായോഗിക പരീക്ഷകള്‍ നടത്താറുള്ളത്. മാര്‍ച്ചില്‍ നടക്കേണ്ട എഴുത്ത് പരീക്ഷ ഏപ്രിലിലേക്ക് മാറ്റിയതോടെയാണ് പ്രായോഗിക പരീക്ഷയും തകിടം മറിഞ്ഞത്. ലാബുകളില്‍ സാമൂഹിക അകലം പ്രായോഗികമല്ലെന്ന് വിദ്യാർഥികളും രക്ഷകര്‍ത്താക്കളും പറയുന്നു. പത്രവാര്‍ത്തയുടെ അടിസ്‌ഥാനത്തില്‍ സ്വമേധയാ രജിസ്‌റ്റര്‍ ചെയ്‌ത കേസിലാണ് കമ്മീഷന്റെ നടപടി.