എടപ്പാൾ: വീട്ടുകാർ പുറത്തുപോയ സമയം 125 പവൻ സ്വർണാഭരണവും 65,000 രൂപയും മോഷ്‌ടിച്ച കേസിലെ പ്രതി പിടിയിൽ. മോഷണം നടന്ന വീട്ടുകാരുടെ ബന്ധുവായ പന്താവൂർ സ്വദേശിയാണ് പിടിയിലായത്. ഈമാസം 8നാണ് ചേകന്നൂർ മുതുമുറ്റത്ത് വീട്ടിൽ മുഹമ്മദ് കുട്ടിയുടെ വീട്ടിൽ നിന്നും സ്വർണവും പണവും മോഷണം പോയത്.
രാവിലെ 11.30ഓടെ വീട് പൂട്ടി പുറത്തുപോയ മുഹമ്മദ് കുട്ടിയും കുടുംബവും 9.30ഓടെ തിരിച്ച് എത്തിയപ്പോഴായിരുന്നു മോഷണ വിവരം അറിഞ്ഞത്. മുറിയിലെ സ്വർണവും പണവും സൂക്ഷിച്ചിരുന്ന അലമാര തുറന്നു കിടക്കുകയായിരുന്നു. മോഷണം നടക്കുന്നതിന് കുറച്ച് ദിവസം മുൻപായിരുന്നു മുഹമ്മദ് കുട്ടിയുടെ മകൻ സുഹൈലിന്റെ വിവാഹം. മകളുടെ വിവാഹത്തിന് കരുതിവെച്ചതും മരുമകളുടെ സ്വർണവുമായിരുന്നു മോഷണം പോയത്.
വീട്ടുകാരുടെ ഏറ്റവും അടുത്ത ബന്ധുവാണ് മോഷ്‌ടാവ്. ഇയാളുടെ വീട്ടിൽ അന്വേഷണ ഉദ്യോഗസ്‌ഥർ നടത്തിയ തിരച്ചിലിൽ സ്വർണവും പണവും കണ്ടെടുത്തതായാണ് വിവരം. കൂടുതൽ വിവരങ്ങൾ പോലീസ് അടുത്ത ദിവസങ്ങളിൽ വെളിപ്പെടുത്തും. പൊന്നാനി സിഐ മഞ്‌ജിത് ലാലിന്റെ നേതൃത്വത്തിലാണ് കേസിൽ അന്വേഷണം നടക്കുന്നത്.
Read also: സംസ്‌ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്‌തമായ മഴക്ക് സാധ്യത; കാലാവസ്‌ഥാ കേന്ദ്രം